

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ആർ.ബിന്ദു. റെയിൽവേ ആർഎസ്എസിൻ്റെ തറവാട്ട് വകയല്ലെന്ന് ആവർത്തിച്ച മന്ത്രി ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്നും ആരോപിച്ചു. ഔദ്യോഗിക പരിപാടിയിൽ ഗണഗീതം പാടിയത് ശരിയായ നടപടിയല്ല. അത് ഫാസിസ്റ്റ് നടപടിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് . വിദ്യാർഥികളെ കൊണ്ട് പാടിച്ച സ്കൂൾ അധികാരികളാണ് ഇതിന് ഉത്തരവാദിത്തം പറയേണ്ടത്. ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചവർക്കും ഇതിൽ ഉത്തരവാദിത്തം ഉണ്ട്. ഒരു സർക്കാർ പരിപാടിയിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ പാട്ടാണോ പാടേണ്ടതെന്നും മന്ത്രി ചോദിച്ചു. പരിപാടി നടത്തിയ റെയിൽവെയും മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെയാണ് വിദ്യാർഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിൻ്റെ വർഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.