

കൊച്ചി: ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ പൊലീസുകാരെ പെരുമ്പാവൂർ സ്റ്റേഷനിൽ അനുവദിക്കും. പെൺകുട്ടികൾക്ക് സ്വതന്ത്രമായി നഗരത്തിലൂടെ നടക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറ്റുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
എൻഡിപിഎസ് ആക്ടിൻ്റെ പോരായ്മകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഗുണ്ടകൾ അല്ല സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇവിടെ സന്നിഹിതർ ആയിരിക്കുന്നവർ എല്ലാം തൂഫാൻ വാരിയേർസാണ് എന്നും ചെന്നിത്തല പറഞ്ഞു.
സിനിമ മേഖലയിലും ലഹരിക്കെതിരായ പരിശോധന കർശനമാക്കും. പെരുമ്പാവൂരിൽ പൊലീസ് സേന കൊടുങ്കാറ്റായി ആഞ്ഞടിക്കും. ലഹരി മാഫിയയെ അടിച്ചമർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി വ്യാപനം തടയാനുള്ള ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരിലെത്തിയത്.
സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുക്കുന്ന മെഗാ റാലിയിൽ ചെന്നിത്തല പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനിയും മന്ത്രി സന്ദർശനം നടത്തി.