രാഷ്ട്രതന്ത്രം പഠിച്ചവരും പഠിപ്പിച്ച മാഷും ഒന്നിച്ച് നിയമസഭയില്‍

പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്ന പ്രൊഫ. റോണി കെ. ബേബിയുടെ ശിഷ്യരാണ് രമേഷ് പിഷാരടിയും കെ. ബിനിമോനും
രാഷ്ട്രതന്ത്രം പഠിച്ചവരും പഠിപ്പിച്ച മാഷും ഒന്നിച്ച് നിയമസഭയില്‍
Published on
Updated on

പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി, വൈക്കം എംഎല്‍എ കെ. ബിനിമോന്‍, കാഞ്ഞിരപ്പള്ളി എംഎല്‍എ റോണി കെ. ബേബി... മൂവരും കോണ്‍ഗ്രസ് സീറ്റില്‍ നിയമസഭയില്‍ എത്തിയവരാണ്. പക്ഷേ, ഇവരെ ബന്ധിപ്പിക്കുന്ന മറ്റൊരു കണ്ണി കൂടിയുണ്ട്. ഒരാള്‍ രാഷ്ട്രതന്ത്രം പഠിപ്പിച്ച മാഷും, മറ്റു രണ്ടുപേര്‍ ആ രാഷ്ട്രീയ പാഠങ്ങള്‍ പഠിച്ച വിദ്യാര്‍ഥികളുമാണ്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായിരുന്ന പ്രൊഫ. റോണിയുടെ ശിഷ്യരാണ് രമേഷ് പിഷാരടിയും കെ. ബിനിമോനും. ഏറെ പ്രിയപ്പെട്ട വിദ്യാര്‍ഥികളോടൊപ്പം, ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് പ്രൊഫ. റോണി.

പ്രൊഫ. റോണി അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജില്‍ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്നു പിഷാരടി. അതിനാല്‍ ക്ലാസില്‍ കാണുന്നത് അപൂര്‍വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര, ശാസ്ത്ര വിഷയങ്ങളില്‍ പുലർത്തിയ ശ്രദ്ധയും, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹവും അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് റോണി ഓര്‍ക്കുന്നു. കലാകാരന്റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിൻ്റെ രാഷ്ട്രീയ വഴിയേ, അതേ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തുമ്പോൾ റോണി മാഷിന് അഭിമാനവും സന്തോഷവും ഒരുപോലെയാണ്.

ദേവസ്വം ബോര്‍ഡ് കോളേജിലെ താല്‍ക്കാലിക ജോലിക്കു ശേഷം വൈക്കം, കൊതവറ സെന്റ്. സേവ്യേഴ്സ് കോളേജിലാണ് റോണി പഠിപ്പിക്കാനെത്തിയത്. അവിടെ ബി.എ. ഇക്കണോമിക്സ് വിദ്യാര്‍ഥിയായിരുന്നു ബിനിമോന്‍. ഇക്കണോമിക്സ് സബ്‌സിഡിയറിയായ പൊളിറ്റിക്കല്‍ സയന്‍സാണ് റോണി ബിനിമോനെ പഠിപ്പിച്ചത്. അന്ന് കോളേജിലെ കെ.എസ്.യു നേതാവായിരുന്നു ബിനിമോന്‍. മികച്ച സംഘാടകനും പോരാളിയുമായിരുന്ന ബിനിമോന്‍, എതിര്‍പക്ഷ കോട്ടയില്‍നിന്ന് ജയിച്ചാണ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗൺസിലറായതെന്നും റോണി ഓര്‍മിക്കുന്നു.

രാഷ്ട്രതന്ത്രം പഠിച്ചവരും പഠിപ്പിച്ച മാഷും ഒന്നിച്ച് നിയമസഭയില്‍
പിഎസ്‍ജി വണ്ടര്‍കിഡ്, ഫ്രാന്‍സിന്റെ പഴയ കുട്ടിത്താരം; ഫ്രഞ്ച് പടയെ വലച്ച എംബയെ

മൂവരും ഒരുമിച്ചു കണ്ടപ്പോഴും ഓര്‍മകള്‍ പഴയകാലത്തിലേക്ക് പോയി. കെ.എസ്.യു സമരം നയിച്ച് ക്ലാസിൽ എത്തിയപ്പോള്‍ ഇറക്കിവിട്ടതിന്റെ പരിഭവം ബിനിമോന് ഇപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. അക്കാര്യം വീണ്ടും റോണി സാറിനോട് പറഞ്ഞു. റോണി സാറും, പിഷാരടിയും നിറഞ്ഞ ചിരികൊണ്ട് ആ പരിഭവത്തിന് അപ്പോള്‍ തന്നെ മറുപടിയും കൊടുത്തു.

News Malayalam 24x7
newsmalayalam.com