തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ സ്വീകരിച്ചു.
35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന് റെജി ബിജെപി പ്രവേശനത്തിന് പിന്നാലെ പറഞ്ഞു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. സിപിഐഎം വർഗീയ വിഭജനത്തിന് ശ്രമിക്കുന്നെന്നും വാദം. ഈ നിമിഷം മുതൽ താൻ ബിജെപിയുടെ നാവായി മാറുമെന്നും പ്രതികരിച്ചു.
കഴിഞ്ഞ വർഷങ്ങളായി ചാനൽ ചർച്ചകളിൽ ഇടതിൻ്റെ മുഖമായി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു റെജി ലൂക്കോസ്. വളരെ അപ്രതീക്ഷിതമായാണ് റെജി ഇന്ന് ബിജെപിയിൽ ചേർന്നത്.
അതേസമയം, റെജി ലൂക്കോസിന് സിപിഐഎം ബന്ധമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹയാത്രികരായി നിരവധി പേരുണ്ട്. അവർക്കാർക്കും പാർട്ടി അംഗത്വമോ ചുമതലയോ ഇല്ല. വർഗീയത ചെറുക്കാൻ എന്ന പേരിൽ വർഗീയ കൂടാരത്തിൽ പോയി ചേക്കേറുകയാണ് റെജി ചെയ്തതെന്നും മന്ത്രി വിമർശിച്ചു.
റെജി ലൂക്കോസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. ചാനൽ ചർച്ചക്ക് സിപിഐഎം ആളെ വിടാത്തപ്പോൾ മാധ്യമങ്ങൾ വിളിച്ചിരുത്തുന്ന ആൾ മാത്രമാകാം. ആരെ വേണേലും ഇടതുസഹയാത്രികൻ എന്ന് പേരിട്ടു വിളിക്കാം. കോൺഗ്രസിൽ നിന്ന് പോയവരും പോകാൻ നിൽക്കുന്നവരും സഹയാത്രികരല്ല, വർക്കിങ് കമ്മിറ്റി അംഗങ്ങളാണ് എന്നും മന്ത്രി പറഞ്ഞു.