പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല ആദ്യം കണ്ടപ്പോൾ ഓർമ വന്നത് മധുവിനെ എന്ന് മധുവിൻ്റെ സഹോദരി സരസു. മധു ഇന്നും മറക്കാത്ത വേദനയെന്നും ഇത്തരം ആൾക്കൂട്ട മർദനങ്ങൾ ചെയ്യുന്നവർക്കെതിരെ തക്കതായ നടപടി ഉണ്ടാകണമെന്നും സരസു പ്രതികരിച്ചു. ഏഴുവർഷം മുൻപാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു കള്ളനെന്ന് ആരോപിക്കപ്പെട്ട് മർദനമേറ്റ് മരിച്ചത്.
എന്താണ് സമൂഹം ഇത്തരത്തിൽ അധഃപതിച്ച് പോയതെന്നും സരസു വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഇന്നും മറക്കാത്ത വേദനയായി കുടുംബം മധുവിനെ മനസിൽ കൊണ്ടുനടക്കുകയാണ്. ആൾക്കൂട്ട ആക്രമണം നടക്കുന്നവർക്ക് തക്കതായ ശിക്ഷ ലഭിക്കണം. എന്നാലേ അതിന് തടയിടാനായി സാധിക്കുകയുള്ളൂ. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടി വരരുതെന്നും സരസു പറഞ്ഞു.
അതേസമയം, വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. നെടുമ്പാശേരിയിൽ നിന്നും വിമാനമാർഗം സ്വദേശത്ത് എത്തിക്കും. സർക്കാർ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ബഗേൽ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായത്.