
പ്രശസ്ത ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.എം. സലിംകുമാര്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് മൂലമറ്റം കരിപ്പലങ്ങാട് സ്വവസതിക്ക് സമീപം.
മുന്‍ നക്സല്‍ പ്രവർത്തകന്‍ കൂടിയായ സലിംകുമാർ പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് പ്രവർത്തിച്ചത്. അടിയന്തരാവസ്ഥ കാലത്ത് 17 മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. രക്ത പതാക മാസിക, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നെഗ്രിറ്റിയൂഡ്’ എന്ന പംക്തിയും എഴുതിയിരുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് കുന്നത്തു മാണിക്കന്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. നാളിയാനി ട്രൈബൽ എൽപി സ്കൂൾ, പൂച്ചപ്ര, അറക്കുളം യുപി സ്കൂൾ, മൂലമറ്റം ഗവണ്‍മെന്റ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1989ല്‍ വൈക്കത്ത് മനുസ്മൃതി കത്തിച്ചുകൊണ്ടാണ് ദലിത് സംഘടനാ പ്രവർത്തനങ്ങളില്‍ സലിംകുമാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ സംസ്ഥാന കൺവീനർ, ദളിത് ഐക്യ സമിതിയുടെ സംസ്ഥാന കൺവീനർ, കേരള ദലിത് മഹാസഭയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചു.
പുസ്തകങ്ങള്‍ - സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും(2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍- 2008), നെഗ്രിറ്റിയൂഡ് (2012), സംവരണം ദലിത് വീക്ഷണത്തില്‍ (2018), ദലിത് ജനാധിപത്യ ചിന്ത (2018), ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ (2021).