കോട്ടയം: പണം കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് കോട്ടയം നാട്ടകത്തെ ഒരു കൂട്ടം മനുഷ്യർ. സാധാരണ വെള്ളം ലഭിക്കുന്ന ജലസംഭരണ ടാങ്കിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതോടെയാണ് നാട്ടുകാർ ദുരിതത്തിലായത്. ഇത്രയധികം പ്രതിസന്ധിയുണ്ടായിട്ടും നഗരസഭ ഒരു സഹായവും എത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
കോട്ടയം നഗരസഭയുടെ കീഴിലുള്ള 26, 36 വാർഡുകൾ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണ്. വേനൽ കടുത്തതോടെ കിണറുകൾ എല്ലാം വറ്റി. ഇതോടെ നാട്ടകത്തിന്റെ പല മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പണം നൽകി ടാങ്കുകളിൽ വെള്ളം എത്തിക്കുന്നവരെയാണ് ഭൂരിഭാഗം കുടുംബങ്ങളും ആശ്രയിക്കുന്നത്.
മറിയപ്പള്ളി ജലസംഭരണ ടാങ്കിൽ നിന്നാണ് സാധാരണഗതിയിൽ നാട്ടകം പ്രദേശത്തുഉള്ളവർക്ക് വെള്ളം ലഭിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇത് തടസ്സപ്പെട്ടു. ഇതോടെയാണ് ജനങ്ങൾ വലിയ ദുരിതത്തിൽ ആയത്. നാട്ടുകാർ പ്രതിസന്ധിയിൽ ആയിരിക്കുമ്പോഴും ഒരിക്കൽ പോലും നഗരസഭ വെള്ളം എത്തിച്ചില്ലെന്നും പരാതിയുണ്ട്.
വാട്ടർ അതോറിറ്റി വെള്ളം സൗജന്യമായി നൽകുകയാണെങ്കിൽ വിതരണം നടത്താം എന്ന് അറിയിച്ചതാണെന്നും പക്ഷേ പിന്നീട് അതോറിറ്റിയുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ലെന്നുമാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. അമൃത്, കിഫ്‌ബി പദ്ധതികളുടെ ഭാഗമായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.