കാസർഗോഡ് പത്താം ക്ലാസ് വിദ്യാർഥിക്ക് ഹെഡ്മാസ്റ്ററിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന ബാലാവകാശ കമ്മീഷനും കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹെഡ്‌മാസ്റ്റർ എം അശോകനെതിരെ കേസെടുത്തിരുന്നു.
പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയെ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്‌മാസ്റ്റർ എം അശോകൻ കരണത്തടിച്ച സംഭവത്തിലാണ് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. കുട്ടിയുടെ കർണപടം അടിച്ചു തകർത്ത അധ്യാപകന്റെ രാജി ആവശ്യപ്പെട്ട് സ്കൂളിലേക്ക് വിദ്യാർഥി യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഈ മാസം പതിനൊന്നിന് അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിന് ഹെഡ്മാസ്റ്റർ കുട്ടിയുടെ കരണത്തടിക്കുകയും കർണപടം പൊട്ടുകയും ചെയ്തിരുന്നു. പ്രധാന അധ്യാപകൻ എം അശോകനോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് എത്തിച്ചേരാനും ആവശ്യപ്പെട്ടു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയുടെ മൊഴിയെടുത്തു.
സംസ്ഥാന ബാലാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ ഹെഡ്‌മാസ്റ്റർ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക് പറ്റിയതാണെന്നുമാണ് പിടിഎയുടെ നിലപാട്. അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ബേഡകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും, ബിജെപിയും, എസ്എഫ്ഐയും സ്കൂളിലേക്ക് മാർച്ച് നടത്തി. കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിനുള്ളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അധ്യാപകനെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥി യുവജന രാഷ്ട്രീയ സംഘടനകളുടെ തീരുമാനം.