കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റിൽ. ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകരാണ് സിഐഎസ്എഫിൻ്റെ പിടിയിലായത്. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ബോട്ട് ഡ്രൈവർ എന്നിവരാണ് പിടിയിലായത്. കപ്പലിന് അടുത്ത് പോയി ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെയും ബോട്ട് ഡ്രൈവറെയും ഐലൻ്റ് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചിയിലുള്ള ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊച്ചി ഡിസിപി അറിയിച്ചു. മട്ടാഞ്ചേരിയിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിരിക്കുന്നത്. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.
മാര്‍ച്ച് 1ന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു. ഫെബ്രുവരി 26ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.