കലൂർ: രാവ് പകലാക്കിയ രക്ഷാ ദൗത്യത്തിനൊടുവില്‍, കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പൂച്ചയുമായി താഴെയിറങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന് സാക്ഷിയായി നിന്നവർ ആഹ്ളാദ-ആരവങ്ങളോടെയാണ് സുഭാഷ് എന്ന് ചെല്ലപ്പേരിട്ട പൂച്ചയെ സ്വീകരിച്ചത്.
മഞ്ഞുമ്മൽ ബോയ്സിലെ അവസാന രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഭവിച്ചത്. രണ്ടാഴ്ചയായി മെട്രോ പില്ലറിൽ കുടുങ്ങിക്കിടന്നിരുന്ന പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുകയായിരുന്നു. മെട്രോ എൻട്രൻസ് വഴി കയറിപ്പറ്റിയതാകാം എന്നാണ് അധികാരികൾ പറയുന്നത്.
പലയാവർത്തി ഫയർഫോഴ്സ് പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രാത്രി 11 മണിയോടെ മെട്രോ സർവീസ് നിർത്തിയ ശേഷമാണ് ദൗത്യം പുനരാരംഭിച്ചത്. മഞ്ഞുമ്മൽ ബോയ്സിലെ സുഭാഷ് എന്ന് വിളികൾ പുനരാവിഷ്കരിച്ചുകൊണ്ടാണ് കാണികൾ രക്ഷാ ദൗത്യത്തെ പ്രോത്സാഹിപ്പിച്ചത്. രക്ഷപ്പെടുത്തി പൂച്ചയെ തോപ്പുംപടി മൃഗാശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.