തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷി സംവരണം അട്ടിമറിക്കുന്നതായി കണ്ടെത്തൽ. ഭിന്നശേഷി വിഭാഗത്തിനായി സംവരണം ചെയ്ത ജോലി വ്യാജ സർട്ടിഫിക്കറ്റിലൂടെ തട്ടിയെടുക്കുന്ന സംഘം സജീവമാണെന്ന് ന്യൂസ് മലയാളം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ന്യൂസ് മലയാളം റിപ്പോർട്ടർ ബെൻസൻ ബാബുവാണ് ഈ വിവരം പുറത്തെത്തിച്ചത്.
കുറ്റ്യാടി പള്ളിയത്ത് സ്വദേശിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗവുമായ യുസഫ് കെ. സി യുടെ നേതൃത്വത്തിലാണ് തട്ടിപ്പെന്നാണ് കണ്ടെത്തൽ.മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് ഭിന്നശേഷി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.അർഹരായ നൂറ് കണക്കിനാളുകൾക്ക് ലഭിക്കേണ്ട ജോലിയാണ് തട്ടിപ്പിലൂടെ വ്യാജമാർ സ്വന്തമാക്കുന്നത്.
സംസ്ഥാനത്ത് 21 തരം ഭിന്നശേഷി വിഭാഗങ്ങൾക്കായി 1,902 തസ്തികകളിലാണ് 4 ശതമാനം സംവരണം ഉള്ളത്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ഭിന്നശേഷി സംവരണം അട്ടിമറിച്ച് അനർഹർ നിയമനം നേടുന്ന കാഴ്ചയാണ് അന്വേഷണത്തിൽ കണ്ടെത്താനായത്.
ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് നൽകാനും നിയമനം ഉറപ്പാക്കാനും വലിയൊരു ശൃംഗല തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവർത്തിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്താനായി.
വ്യത്യസ്ത മേഖലയിൽ പ്രവീണ്യമുള്ള അഞ്ച് ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് ആണ് ഭിന്നശേഷി സർട്ടിഫിക്കറ്റുകൾക്ക് അനുമതി നൽകുന്നത്.ബോർഡ് അംഗങ്ങളെയും സ്വാധീനിക്കാൻ തട്ടിപ്പ് സംഘങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
മെഡിക്കൽ ബോർഡ് നൽകുന്ന വ്യാജ സർട്ടിഫിക്കറ്റാണ് സാമൂഹ്യ നീതി വകുപ്പിൽ സമർപ്പിക്കുന്നത്. യാതൊരു പരിശോധനയും കൂടാതെ സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി സർട്ടിഫിക്കറ്റും ആനുകൂല്യങ്ങളുടെ രേഖകളും നൽകുന്നു. ഇവ ഉപയോഗിച്ച് പിഎച്ച്സിയിലും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റർ ചെയ്യുന്നു. തുടർന്ന് വരുന്ന നിയമനങ്ങളിൽ മാനദണ്ഡ പ്രകാരം മുൻപന്തിയിലുള്ള ഇവർക്ക് നിയമനം ലഭിക്കുന്നു.
ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 1,402 ഉദ്യോഗാർഥികളാണ് സംസ്ഥാനത്തെ 54 എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിലായി ജോലിക്കായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. കെ-ടെറ്റ്, നെറ്റ് ഉള്‍പ്പടെയുള്ള യോഗ്യതാ പരീക്ഷകളിലും ഭിന്നശേഷിക്കാർക്ക് മാർക്കിളവുണ്ട്. ഇത് ലഭിക്കാൻ കൂടിയാണ് മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത്.