കൊച്ചി: ട്വന്റി 20യിൽ നിന്ന് പ്രവർത്തകർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു. വടവുകോട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജിൻ മാവേലി, മഴുവന്നുർ ട്വന്റി 20 കോർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് പാർട്ടി വിട്ടത്. മൂന്നു പേരും കോൺഗ്രസിൽ ചേർന്നു.
നിരവധി പ്രവർത്തകർ വരും ദിവസങ്ങളിൽ രാജിവയ്ക്കുമെന്നും, ഇതിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഉണ്ടാകുമെന്ന് റസീന പരീത് പറഞ്ഞു. ലോയൽറ്റി കാർഡിന്റെ മറവിൽ ബിജെപിക്ക് വേണ്ടി ട്വന്റി 20 നേതൃത്വം സർവേ നടത്തി. ജാതിമത കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്തി എന്നും പാർട്ടി വിട്ടവർ കുറ്റപ്പെടുത്തി.
പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് ട്വൻ്റി 20 എൻഡിഎയിൽ ചേർന്നതെന്നും സാബു ജേക്കബ് നോർത്ത് ഇന്ത്യ ലക്ഷ്യം വച്ചുകൊണ്ടുള്ള രാഷ്‌ട്രീയ കച്ചവടമാണ് നടത്തിയതെന്നുമായിരുന്നു എംഎൽഎ പി.വി. ശ്രീനിജൻ്റെ പ്രതികരണം. നന്നായി ബാറ്റ് ചെയ്യുന്ന ഒരാൾ റൺഔട്ട് ആയത് പോലെ, ട്വൻ്റി 20 മത്സരം സാബു സ്വയം ഹിറ്റ് വിക്കറ്റായി എന്നും ശ്രീനിജൻ പരിഹസിച്ചു. പുത്തൻകുരിശ് പഞ്ചായത്തിലെ ഇരട്ടത്താപ്പ് കോൺഗ്രസ് അവസാനിപ്പിക്കണമെന്നും ശ്രീനിജൻ പറഞ്ഞിരുന്നു.
കിഴക്കമ്പലത്ത് നിരവധി പ്രവർത്തകർ രാജിവച്ചിട്ടുണ്ട്. സാബു ജേക്കബ് ഇന്ന് സംഘപരിവാർ നേതാവായി മാറിയിരിക്കുകയാണ്. ദേശീയ നേതാവായി പ്രധാനമന്ത്രിയുടെ കൂടെ വേദിയിലിരിക്കാൻ പോകുകയാണ്. ആ നേതാവിനെ കുന്നത്തുനാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്നും ശ്രീനിജൻ എംഎൽഎ പറഞ്ഞു.