രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പെൺകുട്ടി പരാതി കൊടുത്തതിൽ സന്തോഷം ഉണ്ടെന്ന് നടി റിനി ആൻ ജോർജ്. അതിജീവിത ഇല്ലെന്ന പ്രചാരണത്തിന് ഏറ്റ തിരിച്ചടിയാണ് ഇത്. പൊതുസമൂഹം പെൺകുട്ടിക്ക് പിന്തുണ നൽകണമെന്നും റിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതിജീവിതയില്ല എന്ന തരത്തിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരണം നടന്നിരുന്നു. താനുൾപ്പെടെ ഉള്ളവരെ തേജോവധം ചെയ്യുന്നതിനും അപമാനിക്കുന്നതിനും കണക്കില്ല. മോശം കമൻ്റുകളാണ് തനിക്കും വീട്ടുകാർക്കുമെല്ലാം എതിരെ വരുന്നതെന്നും റിനി പറഞ്ഞു. സ്ത്രീകൾക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. ഇനിയും അതിജീവിതകളുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് വരുകയും നിയമവഴിക്ക് വരണമെന്നും റിനി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ന്യൂസ് മലയാളം പുറത്തുവിട്ടതിന് പിന്നാലെയാണ് അതിജീവിതയായ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഈ പരാതിയിലുള്ളത്. ഇന്ന് വൈകീട്ടോടെ സെക്രട്ടറിയേറ്റിൽ നേരിട്ടെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്.
പരാതിക്ക് അടിസ്ഥാനമായ നിർണായകമായ ഡിജിറ്റൽ തെളിവുകളും പെൺകുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം. പിന്നാലെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയെന്ന് സൂചനയുണ്ട്. പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലാണ്.