കൊല്ലം: ഷിബു ബേബി ജോണിനെതിരെ ആർഎസ്പിയിൽ കലാപം. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് പാർട്ടി വിട്ടു. കാർത്തിക് പ്രേമചന്ദ്രന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. കാർത്തിക്കിന് എല്ലാ ഘടകങ്ങളിലും ഭൂരിപക്ഷം ഉണ്ടായിട്ടും ഷിബു ബേബി ജോൺ തടഞ്ഞെന്ന് സജി ഡി. ആനന്ദ് ന്യൂസ് മലയാളത്തോട് പറഞ്ഞു. കാർത്തിക് മത്സരിച്ചാൽ പാർട്ടി വിട്ട് പോകുമെന്ന് ഷിബു ഭീഷണിപ്പെടുത്തി. പാർട്ടി പിളരരുതെന്ന് ആഗ്രഹിച്ചാണ് എൻ.കെ. പ്രേമചന്ദ്രൻ മകനെ പിൻവലിച്ചതെന്നും സജി ഡി. ആനന്ദ് പറഞ്ഞു.
ആർഎസ്പി ഇങ്ങനെ പോയാൽ ഇല്ലാതാകുമെന്നും സജി ഡി. ആനന്ദ് പറഞ്ഞു. ഇരവിപുരത്ത് കാർത്തിക്കിന് മാത്രമെ വിജയിക്കാൻ കഴിയൂ. മക്കൾ രാഷ്ട്രീയം ആർഎസ്പിയിൽ പുതുമയല്ല. ഇരവിപുരത്തെ സ്ഥാനാർഥി വിഷ്ണു മോഹൻ ആർഎസ്പിക്കാരൻ്റെ മകനാണ്. പാരമ്പര്യമായി കടന്ന് വരുന്നവരാണ് ആർഎസ്പിക്കാരെന്നും സജി ഡി. ആനന്ദ് പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിന് പിന്നാലെ നേരത്തെ ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ സ്ഥാനാർഥി ആക്കിയതിലാണ് പ്രതിഷേധം.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർഥിയായി അഡ്വ. വിഷ്ണു മോഹനെ തീരുമാനിച്ചത്. വിഷ്ണുവിനെ സ്ഥാനാർഥി ആക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന ഷിബു ബേബി ജോണിൻ്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു തീരുമാനം. സ്ഥാനാർഥി പ്രഖ്യാപനം യുഡിഎഫ് മുന്നണിയുമായി ചർച്ച ചെയ്ത ശേഷമെന്ന് ഷിബു ബേബി ജോൺ പ്രതികരിച്ചിരുന്നു.
ജില്ലാ സെക്രട്ടറിയേറ്റിൽ ഇരവിപുരം സീറ്റിലേക്ക് മൂന്ന് പേരുകളാണ് നിർദേശിച്ചത്. കാർത്തിക് പ്രേമചന്ദ്രനായിരുന്നു മുൻഗണന. എന്നാൽ, സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷം ലഭിച്ചിട്ടും കാർത്തിക് പ്രേമചന്ദ്രനെ ഷിബു ബേബി ജോൺ അംഗീകരിച്ചില്ല. സമവായ സ്ഥാനാർഥിയായി ആർവൈഎഫ് നേതാവ് വിഷ്ണു മോഹന്റെ പേര് ഷിബു നിർദേശിക്കുകയായിരുന്നു.