ആലപ്പുഴ: ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എസ്. സുരേഷ് കുമാർ. സ്വത്ത് വകകൾ സുതാര്യമാക്കാൻ തയ്യാറുണ്ടോ എന്ന് ചോദ്യം. സ്വത്തുക്കൾ സുതാര്യമാണെങ്കിൽ എൻആർഐ ഉൾപ്പെടെയുള്ള മുഴുവൻ ബാങ്ക് രേഖകളും ഹാജരാക്കാൻ തയ്യാറുണ്ടോ എന്നും സുരേഷ് കുമാർ വെല്ലുവിളിച്ചു. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും 50 ലക്ഷം മാറ്റിയെന്നും ഇത് നോമിനേഷനിൽ പണം കുറച്ച് കാണിക്കാൻ ആണെന്നും ആരോപണം. നാമനിർദേശ പത്രികയിൽ സുധാകരൻ നൽകിയ സ്വത്തുവകകൾ വ്യാജമാണെന്ന പരാതിയുമായി സുരേഷ് കുമാർ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
മിസ്റ്റർ ജി.സുധാകരൻ,
താങ്കൾക്ക് എതിരെ ഞാൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളോട് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം പറയുമോ?
ഞാൻ പരാതിയിൽ ഉറച്ചു നിൽക്കുന്നു..
താങ്കൾ തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച മുൻപ് 50 ലക്ഷം ഭാര്യയുടെ പേരിൽ നിന്ന് മാറ്റിയത് നോമിനേഷനിൽ പണം കുറച്ചു കാണിക്കാൻ ആയിരുന്നില്ലേ?
ഇത് ജനങ്ങളെ കബളിപ്പിക്കാൻ അല്ലെ?
ഒരേ മേൽവിലാസത്തിൽ താമസിക്കുന്ന മകന്റെ സ്വത്ത് വിവരങ്ങൾ താങ്കൾ മറച്ചു വെച്ചത് തെറ്റായ കാര്യം അല്ലെ?
സ്വത്തുക്കൾ സുതാര്യമാണെങ്കിൽ താങ്കളുടെയും ഭാര്യയുടെയും മകന്റെയും മരുമകളുടെയും NRI ഉൾപ്പെടെയുള്ള മുഴുവൻ ബാങ്ക് രേഖകളും വെളിപ്പെടുത്താൻ
തയ്യാറുണ്ടോ?