തിരുവനന്തപുരം: ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ജയിൽവാസം പ്രവചിച്ച് ശബരിമലയിലെ ദേവപ്രശ്നം. 2014 ജൂൺ 18ന് നടത്തിയ ദേവപ്രശ്നത്തിൻ്റെ രേഖകളാണ് പുറത്തുവന്നത്. അപായം, വ്യവഹാരം, മാനഭംഗം, ജയിൽവാസം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും, ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം എന്നുമായിരുന്നു പ്രവചനം.
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ നിർദേശിച്ച അതേ ദേവപ്രശ്നത്തിലാണ് ജയിൽവാസം ഉണ്ടാകുമെന്ന പ്രവചനവുമുള്ളത്. 2014 ജൂണ്‍ 18നായിരുന്നു ദേവപ്രശ്നം നടന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളവർ വളരെയധികം ശ്രദ്ധിക്കണമെന്നും, അപായം, വ്യവഹാരം, മാനഭംഗം, ജയിൽവാസം എന്നിവയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്നുമായിരുന്നു ദേവപ്രശ്നത്തിൽ പറഞ്ഞത്.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക പാളികളിൽ നിന്ന് മാത്രം നഷ്ടപ്പെട്ടത് ഒന്നരക്കിലോയിലേറെ സ്വർണമെന്നാണ് എസ്ഐടി കണ്ടെത്തൽ. 1998 ൽ രണ്ട് കിലോയോളം സ്വർണം ദ്വാരപാലക പാളികളിൽ പൊതിഞ്ഞിരുന്നു. പോറ്റി തിരികെയെത്തിച്ചപ്പോൾ ഉണ്ടായിരുന്നത് 394.9 ഗ്രാം മാത്രം. ബാക്കി സ്വർണം കൊള്ളയടിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
കൊല്ലം വിജിലൻസ് കോടതിയെയാണ് എസ്ഐടി ഇക്കാര്യം അറിയിച്ചത്. സ്വർണം പൂശി തിരികെയെത്തിച്ചപ്പോഴുള്ള കണക്കാണ് എസ്ഐടി പുറത്തുവിട്ടിരിക്കുന്നത്. ബാക്കി സ്വർണം കൊള്ളയടിച്ചെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ദ്വാരപാലക പാളികളിലെ മാത്രം കണക്കാണിത്. വേർതിരിച്ചെടുത്തത് 989 ഗ്രാം മാത്രമെന്നായിരുന്നു ആദ്യ കണക്ക്. കട്ടിളപ്പാളിയിലെ സ്വർണം കൂടിയാവുമ്പോൾ നഷ്ടം കൂടുമെന്നും കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.