പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പേഴ്സണൽ സ്റ്റാഫിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം. സ്വർണം പൊതിഞ്ഞ പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. അതേസമയം ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റായ എ. പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ വൈകുകയാണ്. വിവാദങ്ങൾക്കിടെ പുതിയ ദേവസ്വം പ്രസിഡൻ്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
സ്വർണക്കൊള്ള കേസിൽ എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എൻ. വാസു മറ്റ് പ്രതികൾക്ക് ഒപ്പം ചേർന്ന് ശബരിമല സ്വർണക്കൊള്ളയ്ക്ക് ഗൂഢാലോചന നടത്തി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ചെമ്പ് പാളികൾ എന്ന് ശുപാർശ നൽകിയത് വാസുവാണ്. ദേവസ്വം സെക്രട്ടറിക്ക് നൽകിയ കത്തിൽ മനഃപൂർവം സ്വർണം പൂശിയതെന്ന് ഒഴിവാക്കി. സ്വർണം അപഹരിക്കുന്നതിന് ഒത്താശ ചെയ്തു. സ്വർണക്കൊള്ള നടത്തിയത് ബോർഡിൻ്റെ അറിവോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി നവീകരണത്തിന് ശുപാർശ നൽകിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അനധികൃതമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ഇടപെടൽ നടത്തി. ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായി എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എൻ. വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ഉള്ളത്. ഇതിൽ ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.