ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തിറങ്ങി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽമോചിതനായി. കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെയാണ് ഇന്ന് വൈകിട്ടോടെ പോറ്റി ജയിൽ മോചിതനായത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിലാണ് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്.
ജയിലിന് പുറത്ത് സഹോദരിയും ഭാര്യയുമുൾപ്പെടെയെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോയത്. കേസിലെ മറ്റു പ്രതികളായ മുരാരി ബാബു, സുധീഷ്, ശ്രീകുമാർ എന്നിവർ നേരത്തെ തന്നെ ജാമ്യം ലഭിച്ച് പുറത്തെത്തിയിരുന്നു. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒക്ടോബർ പതിനേഴിന് ദ്വാരപാലക കേസിൽ അറസ്റ്റിലായ പോറ്റിയ്ക്ക് ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്.

