തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന് ഇഡി സമന്‍സ്. അടുത്ത ചൊവ്വാഴ്ച ഹാജരാകാന്‍ ജയറാമിന് ഇഡി നിര്‍ദേശം നൽകി. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ ഇഡി വ്യക്തത തേടുമെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ജയറാമിൻ്റെ ചിത്രം പുറത്തുവന്നിരുന്നു. സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് നടന്ന പൂജയുടെ ചിത്രമായിരുന്നു അത്.സ്വർണക്കൊള്ള കേസിൽ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. നടൻ ജയം രവിയും പൂജയിൽ പങ്കാളി ആയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.ഇങ്ങനെ വീട്ടിലെത്തിച്ചു പൂജ നടത്തിയതിൽ സാമ്പത്തിക ഇടപാടോ, കള്ളപ്പണ ഇടപാടോ ഉണ്ടായോ എന്നും ഇഡി പരിശോധിക്കും.
ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് പോറ്റി ചടങ്ങുകളിൽ പങ്കെടുപ്പിച്ചത് എന്ന് എസ്ഐടി റിപ്പോർട്ട് നൽകിയിരുന്നു. ജയറാമിന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും വ്യക്തമായതോടെ, എസ്ഐടി ജയറാമിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.