കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാൻ ഇഡി. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഉടൻ പോറ്റിയെ ചോദ്യം ചെയ്യും. ഇന്ന് ജാമ്യം കിട്ടിയാൽ ഇന്ന് തന്നെ പോറ്റിക്ക് ഇഡി സമൻസ് അയയ്ക്കും. ചോദ്യം ചെയ്യലിന് പോറ്റിയെ വിളിച്ചു വരുത്താനുള്ള സമൻസ് അന്വേഷണ ഉദ്യോഗസ്ഥർ തയാറാക്കി എന്നാണ് ലഭ്യമാകുന്ന വിവരം.
കൊല്ലം വിജിലൻസ് കോടതിയാണ് പോറ്റിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറയുക. കഴിഞ്ഞ ദിവസം, ജാമ്യഹർജിയിൽ വാദം പൂർത്തി ആയതോടെയാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റപത്രം നല്‍കാനുണ്ടായ കാലതാമസം കണക്കിലെടുത്ത് പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും.
2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21ന് ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ 2025 നവംബർ മൂന്നിനാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.