തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി. ലഭ്യമായ തെളിവുകളിൽ ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണപ്പാളികൾ ചെമ്പ് ആക്കി മാറ്റിയതിൽ 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്വമുണ്ട്. എന്നാൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിനെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.
സ്വർണം പൂശിയ നിലയിലുണ്ടായിരുന്ന ദ്വാരപാലക വിഗ്രഹങ്ങളും കട്ടിളകളും വെറും ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വർണം തട്ടിയെടുക്കാനുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം വലിയ സ്രാവുകളിലേക്ക് നീളണം. ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്കാളിത്തം കൂടി അന്വേഷിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.
മറ്റുള്ളവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നും അവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം എത്താത്തത് എന്നും കോടതി ചോദ്യമുന്നയിച്ചു. ഇതിൽ നിന്നും ഗുരുതരമായ വീഴ്ചയാണ് വ്യക്തമാകുന്നതെന്നും ഉത്തരവിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ളയിൽ എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവർ ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ഇത്തരത്തിലുള്ള നിരീക്ഷണം കോടതി നടത്തിയത്. എസ്ഐടിയുടെ അന്വേഷണത്തിൽ അപാകത ഉണ്ടോയെന്നും കോടതി സംശയിക്കുന്നുണ്ട്.
അതേസമയം, ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാനുള്ള ചുമതല ഇഡിക്ക് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് നൽകണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ഇഡി സമാന്തര അന്വേഷണം നടത്തുന്നതിൽ എതിർപ്പ് അറിയിച്ച് എസ്ഐടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഇതിൻ്റെ ഭാഗമായി റിമാൻഡ് റിപ്പോർട്ടും എഫ്ഐഎസ് അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.