

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് വിവരങ്ങള്‍ ന്യൂസ് മലയാളത്തിന്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന പി.എസ്. പ്രശാന്തും, മുന്‍ അംഗം എ. അജികുമാറും ഗൂഢാലോചനകളിൽ പങ്കാളികളായി. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ബോധപൂർവം ഇരുവരും വീഴ്ച വരുത്തി. 2019ലെ കുറ്റകൃത്യം മറച്ചുവയ്ക്കുന്ന തരത്തിൽ പുതിയ ബോർഡ് ഉത്തരവിറക്കി. തുടരെ സ്വർണം അപഹരിക്കുന്നതിന് ഒത്താശ ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്കും പങ്കജ് ഭണ്ഡാരിക്കും പണം ഉണ്ടാക്കാൻ അവസരം ഒരുക്കി. ഇരുവര്‍ക്കുമെതിരെ തെളിവുകള്‍ ഉണ്ടെന്നും എസ്ഐടി വ്യക്തമാക്കി.
വീട്ടിലെത്തിയാണ് എസ്ഐടി പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. മൂന്നംഗ സംഘമാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നും പ്രശാന്ത് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു.
എസ്ഐടി കസ്റ്റഡിയിലെടുത്ത അജികുമാറിനെ ചോദ്യം ചെയ്യലിനായി തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്കാണ് ആദ്യം എത്തിച്ചത്. കൊല്ലം വിജിലന്‍സ് കോടതി ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇരുവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.