ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതിക്ക് തൃപ്തി
എറണാകുളം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ എസ്‌ഐടിയുടെ അന്വേഷണ പുരോഗതിയില്‍ ഹൈക്കോടതിക്ക് തൃപ്തി. സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കിയെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ഫലം ഒരാഴ്ചയ്ക്കകം ലഭിക്കും. ശാസ്ത്രീയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും എസ്‌ഐടി അറിയിച്ചു. 2014 മുതല്‍ 2025 വരെയുള്ള കാലത്തെ ഇടപാടുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഒരു ഭാഗവും അന്വേഷിക്കാതെ വിടരുതെന്ന് ഹൈക്കോടതി നിർദേശം നൽകി.
മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരായ എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിൻ്റെ ജാമ്യാപേക്ഷ ഡിസംബർ 8ന് പരിഗണിക്കും. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതാണ് പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥർ പിച്ചള എന്നെഴുതിയപ്പോൾ ഞാനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികൾ ചെമ്പ് ഉപയോഗിച്ച് നിർമിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
