തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ നിന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. ജയിലിൽ ശങ്കരദാസിന് വേണ്ട ചികിത്സാ സംവിധാനങ്ങൾ ഒരുക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചു. നേരത്തെ കെ.പി. ശങ്കരദാസിൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോ എന്നുമായിരുന്നു ജഡ്ജി എ. ബദറുദ്ദീൻ്റെ വിമർശനം. ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.