

കൊല്ലം: വിവാദ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെതിരെ സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലർ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന നാടിന്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്നതാണ്. മതവും സമുദായവും നോക്കിയാണ് വോട്ടിങ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമെന്നാണ് സമസ്ത നേതാവ് സത്താർ പന്തല്ലൂരിൻ്റെ പ്രസ്താവന. വെള്ളാപ്പള്ളി നടേശൻ തുടക്കമിട്ടത്, എ.കെ. ബാലനിലൂടെ അത് സജി ചെറിയാനിൽ എത്തി. നാടിന്റെ സൗഹൃദ അന്തരീക്ഷം തകർക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാട് ആണോ എന്ന് സിപിഐഎം ജനറൽ സെക്രട്ടറി വ്യക്തമാക്കണമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.
സജി ചെറിയാന് മറുപടിയുമായി മുസ്ലീം ലീഗ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നവരല്ല ലീഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ച് വിഭാഗീയത പ്രചരിപ്പിക്കുകയാണ് സിപിഐഎം എന്നും, ഇത് ജനങ്ങൾക്ക് മനസിലാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു.
നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം നടത്തുന്നവരല്ലെന്നും, ലീഗിൻ്റെ ചരിത്രവും വർത്തമാനവും പറയുന്നത് മതേതരത്വം ആണെന്നുമാണ് ,സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ ലീഗിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ലീഗിൻ്റെ ചരിത്രവും വർത്തമാനവും മതേതര്വത്തിൻ്റേയും മതസൗഹാർദത്തിൻ്റേയും പാരമ്പര്യമാണ് പറയുന്നത്. നാല് വോട്ടിന് വർഗീയ ദ്രുവീകരണം നടത്തുക എന്നത് ലീഗിൻ്റെ ലക്ഷ്യമില്ല. സൗഹാർദം പുലർത്തിക്കൊണ്ട് തന്നെ വോട്ട് ചോദിക്കാനുള്ള കഴിവ് ലീഗിനുണ്ടെന്നും അതില്ലാത്തവരാണ് രംഗം വഷളാക്കാൻ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ആത്മവിശ്വാസക്കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ മാത്രം കേട്ട് പരിചരിച്ച കാര്യങ്ങളാണ് ഇതെല്ലാം. ഒരു ജനവിഭാഗത്തെ ടാർജറ്റ് ചെയ്യുന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. മാറി മാറി കാർഡ് കളിച്ചിട്ട് എന്താണ് ഇടതുപക്ഷത്തിന് പ്രയോജനമെന്ന് ചോദിച്ച പി.കെ. കുഞ്ഞാലിക്കുട്ടി മലയാളിയുടെ മണ്ണിൽ ഇത് ചിലവാകില്ലെന്നും അഭിപ്രായപ്പെട്ടു.