ജമാഅത്തെ ഇസ്ലാമിക്കെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്ത കേന്ദ്ര മുഷാവറ അംഗം ഉമർ ഫൈസി മുക്കം. അടുപ്പിക്കാൻ പറ്റാത്ത സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. മതരാഷ്ട്രവാദമാണ് അവരുടെ നിലപാട്. അവരെ കൂട്ട് പിടിക്കുന്നവർ അത് കൂടി ഓർക്കണമെന്നും ഉമർ ഫൈസി മുക്കം അറിയിച്ചു. അവരുടെ സ്ഥാപകൻ മൗദൂദിയെ തന്നെ തള്ളിപ്പറയുന്ന സംഘടനയ്ക്ക് വിലാസമില്ലെന്നും ഉമർ ഫൈസി മുക്കം ന്യൂസ് മലയാളത്തോട് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഉണ്ടായ കാലം മുതൽ സമസ്ത എതിർക്കുന്ന സംഘടനയാണ്. മത നിയമത്തിൽ ഭേദഗതി വരുത്തിയ സംഘടനയാണ് അവരുടേത്. രാഷ്ട്രീയത്തിലെ അവരുടെ ഇടപെടൽ രാഷ്ട്രീയക്കാർ കൈകാര്യം ചെയ്യട്ടെയെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. ജമാഅത്തെയൊക്കെ കൂട്ടുപിടിച്ചാൽ അവർ അടുക്കളയിൽ കയറി ഫിത്ത്‌ന ഉണ്ടാക്കുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
കഴിഞ്ഞ ദിവസം സമസ്തയെ പ്രകീർത്തി കൊണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയില്‍ കലര്‍ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത. വെളിച്ചം നല്‍കുന്നതാണെങ്കില്‍ മാത്രമേ ഏതൊരു ആശയവും സമൂഹത്തിന് സ്വീകാര്യമാവുകയുള്ളു. വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തത്. എന്നാല്‍ സമസ്ത അങ്ങനെയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയുള്ള കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്. സമസ്ത ഇല്ലാത്ത ഒരു കേരളത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. സമസ്ത പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും സംഘടനയാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.