
കൊല്ലം: തേവലക്കരയില്‍ സ്‌കൂളില്‍ എട്ടാം ക്ലാസുകരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂളിലെ വിദ്യാര്‍ഥി. താനും ടീച്ചറും കൂടി സ്‌കൂളിലേക്ക് വരുമ്പോള്‍ മിഥുന്‍ ലൈന്‍ കമ്പിയില്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് വിദ്യാര്‍ഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.
'ഞാനും ടീച്ചറും കൂടി സംസാരിച്ചു കൊണ്ട് വരുമ്പോള്‍ കുട്ടി കമ്പിയില്‍ തൂങ്ങിക്കിടക്കുന്നത് കാണുന്നത്. ഷോക്കടിച്ചതാണെന്നാണ് എല്ലാവരും പറയുന്നത്. ആ സമയം മാഷുമാരും എച്ച് എമ്മും എല്ലാവരും അതിന്റെ മുകളിലേക്ക് കയറി. തടികൊണ്ട് കുട്ടിയെ കമ്പിയില്‍ നിന്നും മാറ്റി അവിടെ നിന്നും കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നു,' വിദ്യാര്‍ഥി പറഞ്ഞു.
സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് സഹപാഠി എറിഞ്ഞ തന്റെ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഥുന് ഷോക്കേല്‍ക്കുന്നത്. ഇരുമ്പ് ഷെഡുമായി വലിയ ദൂരവ്യത്യാസമില്ലാതെ കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി കുട്ടിയുടെ മേൽ തട്ടുകയായിരുന്നു. സ്‌കൂള്‍ ആരംഭിക്കാത്ത സമയമായതിനാല്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയിലും ഇത് പതിഞ്ഞിരുന്നില്ല. പിന്നീട് വിദ്യാര്‍ഥികള്‍ പറഞ്ഞാണ് അധ്യാപകര്‍ സംഭവം അറിയുന്നത്.
എന്നാല്‍ സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കുമെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇരുകൂട്ടരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരും അറിയിക്കുന്നു. സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥിക്ക് ഷോക്കേറ്റ കമ്പി ഇരുമ്പ് ഷീറ്റില്‍ നിന്ന് കൈയ്യെത്തുന്ന ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് കെഎസ്ഇബിയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.