കൊച്ചി: ശബരിമലയിൽ സ്വർണക്കടത്ത് സ്ഥിരീകരിച്ച് വി എസ് എസ് സി ശാസ്‌ത്രീയ പരിശോധനാ ഫലം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണത്തിന്റെ അളവിൽ കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്.
സ്വർണ്ണം പൂശാനായി ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിള പാളിയും കൊണ്ടുപോയി തിരികെ എത്തിച്ചപ്പോൾ തൂക്കത്തിൽ കുറവ് വന്നു എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുന്നതാണ് വി എസ് എസ് സി യുടെ റിപ്പോർട്ട്. 2018ലാണ് സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത്. പിന്നീട് തിരികെ എത്തിച്ചപ്പോൾ സ്വർണ്ണത്തിൻ്റെ അളവിൽ കുറവുണ്ടായി. പാളികളുടെ തൂക്കത്തിലും വ്യത്യാസം വന്നു.
കട്ടിള പാളിക്കും ദ്വാരപാലക ശിൽപ്പത്തിനും പുറമേ കൂടുതൽ പാളികളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തിട്ടുണ്ടോയെന്നതും പരിശോധന ഫലത്തിലൂടെ വ്യക്തമാകും. കൊല്ലം വിജിലൻസ് കോടതിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൻ്റെ പരിശോധനയിലാണ് എസ് ഐ ടി. റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം തട്ടിയെടുത്തിട്ടുണ്ടോയെന്നതും ഹൈക്കോടതിയിൽ എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിക്കുന്നതിലൂടെ വ്യക്തമാകും.
കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാ ഫലം സീൽ വച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വിഎസ്എസ്‌സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിള പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാ ഫലമാണിത്. ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ടാണിത്.