പാലക്കാട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കെപിഎം ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്തി. 2002 എന്ന മുറിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. രാഹുലിൻ്റെ പേഴ്സണൽ ഫോണുകളിൽ ഒന്നാണ് പൊലീസ് കണ്ടെടുത്തത്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
മൂന്ന് ദിവസത്തേക്കാണ് തിരുവല്ല കോടതി മാങ്കൂട്ടത്തിലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. എംഎല്‍എ ആയതിനാല്‍ സ്വാധീനമുള്ള വ്യക്തിയാണ്, സമാന കേസുകളില്‍ പ്രതിയാണ്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി, പരാതിക്കാര്‍ക്കെതിരെ സൈബര്‍ ബുള്ളീയിങ് തുടരുന്നു, ജാമ്യം നല്‍കിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണി, നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ഒളിവില്‍ പോയ വ്യക്തി, പിടിച്ചെടുത്ത ഫോണിന്റെ പാസ്‍വേര്‍ഡ് കണ്ടെത്തണം തുടങ്ങി പത്ത് കാരണങ്ങളായിരുന്നു രാഹുലിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്ഐടി കോടതിയിൽ പറഞ്ഞത്.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കസ്റ്റഡി അനുമതി നല്‍കിയത്. കസ്റ്റഡി ആവശ്യമില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി കസ്റ്റഡി അനുമതി നല്‍കുകയായിരുന്നു. ജനുവരി 16ന് രാഹുലിനെ വീണ്ടും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി.