വയനാട്: അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലെ ആദിവാസി കുടുംബത്തെ കണ്ടെത്താൻ ഊർജിത ശ്രമം.ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ, ഭാര്യ ലക്ഷ്മി, ഇളയ കുട്ടിയെയും ആണ് കാണാതായത്. ലക്ഷ്മി എട്ട് മാസം ഗർഭിണിയാണ്. ഗുഹകളും പുഴയോരവും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടക്കുന്നത്. സംയുക്ത സംഘത്തിന്റെ വനമേഖലയിലെ പരിശോധനയുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഇവരെ നാട്ടിലെത്തിച്ചു ചികിത്സ നൽകാൻ വേണ്ടിയാണ് വനമേഖലയിൽ പരിശോധന നടത്തുന്നത്. ഇവർ താമസിച്ചിരുന്ന സ്ഥലങ്ങളിൽ നിന്ന് മത്സ്യബന്ധന ഉപകരണങ്ങളും വസ്ത്രങ്ങളും കണ്ടെത്തിയെങ്കിലും കുടുംബത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ എത്തുമ്പോൾ ഇവർ മാറിപ്പോകുന്നതാണെന്ന് സൂചന.
പ്രദേശത്ത് നിരീക്ഷണത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ നാലാം തീയതി കൃഷ്ണനും ലക്ഷ്മിയും മേപ്പാടിയിൽ എത്തിയിരുന്നു. ബാങ്കിൽ നിന്ന് പണമെടുത്ത ശേഷം സാധനങ്ങൾ വാങ്ങി. പിന്നീടാണ് ഇവരെ കാണാതായത്.ചെങ്കുത്തായ മലയിറങ്ങിയായിരുന്നു പരിശോധന.
ഗർഭിണിയായ ലക്ഷ്മിയെ സെപ്റ്റംബറിൽ ഇവരെ വൈത്തിരി ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവർ ഉന്നതിയിലേക്ക് മടങ്ങി. പിന്നീടാണ് കാണാതായത്.