ഹൃദയപൂർവം ന്യൂസ് മലയാളം; സെപ്തംബർ 29 ലോക ഹൃദയദിനം
തിരുവനന്തപുരം: നമുക്ക് ശേഷവും നമ്മുടെ ഹൃദയം മറ്റ് മനുഷ്യരിൽ മിടിക്കുന്നതിലും വലിയ മഹത്വം മനുഷ്യനുണ്ടാകുമോ? ഹൃദയവും കരളും വൃക്കയുമൊക്കെ നിശ്ചലമായി മനുഷ്യൻ്റെ കനിവിനായി കാത്തിരിക്കുന്ന ഒട്ടനവധി പേരുണ്ട് നമുക്ക് ചുറ്റും. അവരെ നമുക്ക് ഹൃദയപൂർവ്വം ചേർത്ത് പിടിക്കാൻ സാധിക്കണം. ഈ വരുന്ന സെപ്തംബർ 29 ലോക ഹൃദയ ദിനമാണ്. ഹൃദയദിനത്തോടനുബന്ധിച്ച് അവയവ ദാനത്തിന്‍റെ മഹത്വം ഓർമിപ്പിക്കുകയാണ് ന്യൂസ് മലയാളം.
1978-ൽ ആരംഭിച്ച കേരളത്തിന്‍റെ അവയവദാന ചരിത്രം അഞ്ച് പതിറ്റാണ്ടോട് അടുക്കുകയാണ്. 70 ൻ്റെ അവസാനകാലഘട്ടത്തിൽ കണ്ണൂർ മയ്യിൽ കയരളകത്ത് നാരായണി സഹോദരന് വൃക്ക ദാനം ചെയ്ത് ആ ചരിത്രഗാഥയുടെ മുന്നിൽ നടന്നത്. 2012-ഓടെ സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക അവയവദാന പദ്ധതിയായ മൃതസഞ്ജീവനി ആരംഭിക്കുന്നത്. തുടക്കത്തിൽ രാജ്യത്തിന് തന്നെ മാതൃകയാകുന്ന തലത്തിലായിരുന്നു കേരളത്തിൽ അവയവദാനത്തിന് തുടക്കമിട്ടത്.
13 വർഷത്തിനിടെ 83 പേരുടെ ഹൃദയമാണ് അവരുടെ മരണശേഷം മറ്റ് മനുഷ്യരിൽ മിടിച്ചത്. 2015-ലും 16-ലുമായി 33 പേർ ഹൃദയം പകുത്തപ്പോൾ പിന്നീടുള്ള വർഷങ്ങളിലുണ്ടായത് ശരാശരി 5 ഹൃദയദാനം മാത്രമാണ്. എല്ലാ അവയവ ദാനങ്ങളിലും ആ കുറവ് കാണാം. 13 വർഷത്തിനിടെ 305 എണ്ണം നടന്നതിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 70 പേർ മാത്രമാണ് കരൾ മാറ്റിവെക്കാൻ തയ്യാറായത്.
മരണാനന്തരമുള്ള അവയവ ദാനത്തിൽ 2017 മുതൽ കേരളം പിന്നോട്ട് പോകുകയാണ്. ഇരുപതിൽ താഴെയാണ് ഓരോ വർഷവുമുള്ള മരണാനന്തര അവയവദാനം. ഈ വർഷം ഇതുവരെ രണ്ട് പേർ മാത്രമാണ് ഹൃദയദാനത്തിന് തയ്യാറായത്. അവയവദാനത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണമറിഞ്ഞാൽ ദാനം ചെയ്യുന്നവരുടെ കൂട്ടത്തിൽ നമ്മളെത്ര പിറകിലാണെന്ന് അറിയാം. എല്ലാ കാര്യങ്ങളിലും, പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന്‍റെ മോഡലാണ്. അവയവദാന രംഗത്ത് നമുക്ക് മറ്റ് പല സംസ്ഥാനങ്ങളേയും പഠിക്കാനുണ്ട്.