
കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ, യുവജന സംഘടനകൾ നടത്തിയ സംസ്ഥാനവ്യാപക സമരപരമ്പര ഇന്നും തെരുവുയുദ്ധമായി. മിക്കയിടത്തും പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു.
ജില്ലാ കേന്ദ്രങ്ങളിൽ ഡിഎംഒ ഓഫീസുകളിലേക്കാണ് യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് നടന്ന പ്രതിഷേധമാർച്ചിലും സംഘർഷമുണ്ടായി. മന്ത്രി വി.എൻ. വാസവനെ വഴിയിൽ തടയാനും ശ്രമം നടന്നു.
തിരുവനന്തപുരത്തെ ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടിത്തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി.
പാലക്കാട് യൂത്ത് കോൺഗ്രസ് മാർച്ച് അക്ഷരാർഥത്തിൽ തെരുവുയുദ്ധമായിരുന്നു. സിവിൽ സ്റ്റേഷൻ്റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ബസിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.പൊലീസ് ലാത്തി വീശിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ഇതിന് പിന്നാലെ പ്രവർത്തകരെ മർദിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി.
പാലക്കാട് ബിജെപി പ്രവർത്തകർ ഡിഎംഒ മാർച്ചിനെത്തിയത് പ്രതീകാത്മക ശവമഞ്ചവുമായി ആയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബിജെപി പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.വയനാട് ഡിഎംഒ ഓഫീസിലേക്ക് പ്രകടനമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ചു. കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷവും ജലപീരങ്കി പ്രയോഗവും ഉണ്ടായി.
അങ്കമാലിയിൽ മന്ത്രി വി.എൻ. വാസവന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തി. വാഹനം തടഞ്ഞ് നിർത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പത്തനംതിട്ട വീട്ടിലേക്കുള്ള ബിജെപി മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.