"കുറ്റവിമുക്തനല്ല"; തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആൻ്റണി രാജുവിന് തിരിച്ചടി. കേസിൽ ആൻ്റണി രാജുവിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻ്റണി രാജു കോടതിയെ സമീപിച്ചത്. എന്നാൽ ആൻ്റണി രാജുവിൻ്റെ ശിക്ഷ മരവിപ്പിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി വിധി വന്നതോടെ ആൻ്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല.
മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലെ ക്ലാര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടി മുതല്‍ മോഷ്ടിക്കുകയും അളവില്‍ വ്യത്യാസം വരുത്തുകയും ചെയ്തുവെന്നണ് കേസ്. 1994 ഓക്ടോബര്‍ അഞ്ചിനാണ് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെ മൂന്നാം പ്രതിയാക്കി ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.
മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ഐപിസി 34 -പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 -സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന, 120 B - ഗൂഢാലോചന, 420- വഞ്ചന, 201- തെളിവുനശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകൻ്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 എന്നീ വകുപ്പുകളാണ് ആൻ്റണി രാജുവിനെതിരെ ചുമത്തിയിട്ടുള്ളത്.
