തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ പദവിയിൽ നിന്നും നീക്കിയ ഉത്തരവിന് സ്റ്റേ. ഡോ. കെ.ജെ. റീനയുടെ ഹർജിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെതാണ് ഉത്തരവ്.
ഇക്കഴിഞ്ഞ 12നാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും 15 ദിവസത്തെ അവധി ആവശ്യപ്പെട്ടുവെന്നും അടക്കം കാണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. എറണാകുളം റീജിയണൽ ലബോറട്ടറിയിലേക്കായിരുന്നു ഡോ. റീനയെ സ്ഥലം മാറ്റിയത്.
നിലവിലുള്ള ഡിഎച്ച്എസ് തസ്തികയിൽ നിന്ന് തരംതാഴ്ത്തുന്ന തരത്തിലായിരുന്നു ഉത്തരവ്. എന്നാൽ, താൻ ആവശ്യപ്പെട്ടത് രണ്ട് ദിവസത്തെ അവധി മാത്രമെന്നതിൻ്റെ തെളിവുകൾ അടക്കം സമർപ്പിച്ചുകൊണ്ടായിരുന്നു ഇതിനെതിരെ ഡോ. റീന നിയമനടപടിയുമായി മുന്നോട്ടുപോയത്. സർക്കാരിൻ്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷമടക്കം വലിയ വിമർശനവുമായി മുന്നോട്ട് വന്നിരുന്നു.
എന്നാൽ, ഡോ. മീനാക്ഷിക്കായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്. അവരെ തന്നെ സ്ഥിരമാക്കാനായിരുന്നു ആരോഗ്യവകുപ്പിൻ്റെ നീക്കം.