തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹൻ കുന്നുമ്മലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. "ഇർവിൻ പ്രഭു അന്ന്, മോഹനൻ കുന്നുമ്മൽ പ്രഭു ഇന്ന്,,കേസുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനമില്ലെന്ന് വി.സിയാവാൻ യോഗ്യതയില്ലാത്ത ഡോ. മോഹനൻ കുന്നുമ്മൽ",, എന്നിങ്ങനെയാണ് പോസ്റ്റിൽ ഉള്ളത്. വൈസ് ചാൻസലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് പോസ്റ്റിൽ കുറിച്ചു.
ക്രിമിനൽ കേസുള്ള വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി കേരള സർവകലാശാല ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സഞ്ജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചിട്ടുണ്ട്. ബിരുദ പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം ലംഘിക്കുന്ന വിദ്യാർഥികളുടെ പ്രവേശനം പ്രിൻസിപ്പൽമാർക്ക് റദ്ദാക്കാമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ഇർവിൻ പ്രഭു അന്ന്
മോഹൻ കുന്നുമ്മൽ പ്രഭു ഇന്ന്
"കേസുകളിൽ പ്രതിച്ചേർക്കപ്പെട്ട വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഇല്ലെന്ന് വിസി ആവാൻ യോഗ്യത ഇല്ലാത്ത ഡോ. മോഹൻ കുന്നുമ്മൽ."
പണ്ട് ബ്രിട്ടീഷ് ഭരണവും ഇങ്ങനെയായിരുന്നു ഇന്ത്യയിലെ സാധരണക്കാർക്ക് നേരെ, അവരുടെ അവകാശങ്ങളെ സമാനമായ ഉത്തരവിലൂടെ വ്യത്യസ്ത ഘട്ടത്തിൽ നേരിട്ടു.
സമരത്തിലൂടെയും, ജനവിരുദ്ധ നിയമങ്ങളെ നേരിട്ടും ഉടലെടുത്ത ഇന്ത്യ എന്ന രാജ്യവുംഅതിന്റെ ദേശീയതയും, ഐതിഹാസിക സമരങ്ങളും മനുഷ്യരുടെ ജീവനും കൊടുത്ത് കുട്ടികൾക്ക് പഠിക്കാൻ അവകാശം നേടിയെടുത്ത ഈ കേരളത്തിൽ,സംഘപരിവാർ എന്ന രാജ്യവിരുദ്ധ സംഘം കൂടെ ഉണ്ടെന്ന് കരുതി നടത്തുന്ന ഇത്തരം ചരിത്രനിഷേധ ഉത്തരവുകൾ പൊതുജനങ്ങൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നുറപ്പ്.
ശക്തമായ പ്രതിഷേധം ഉയരും.