കേരളത്തിലെ ആദ്യത്തെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ച ഷൊർണൂർ ഇപ്പോഴും തങ്ങളുടെ മേഖലയിലുള്ള ഇടപെടൽ കൂടുതൽ മികവോടെ തുടരുകയാണ്. നഗരം ക്ലീനായി സൂക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുകയാണ് ഈ നഗരസഭ. ഇതിനോടകം തന്നെ നിരവധി അവാർഡുകൾ നഗരസഭയെ തേടിയെത്തിയിട്ടുണ്ട്.
7000 ചതുരശ്ര അടി വിസ്തീർണമുള്ള നഗരസഭയുടെ എംസിഎഫ് ഒരു മാതൃകയാണ്. നഗരത്തിൻ്റെ വിവിധ ഇടങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച ഉപയോഗമുള്ളതും ഉപയോഗശൂന്യവുമായ മാലിന്യങ്ങൾ വേർതിരിച്ചു ബൈലിംഗ് മെഷീൻ്റെ സഹായത്തോടെ ബണ്ടിലുകളാക്കും. ഉപയോഗ ശൂന്യമായത് അങ്ങോട്ട് പണം നൽകി ഏജൻസിക്ക് നൽകും. നഗരം ക്ലീൻ ആയിരിക്കണം എന്ന ഉറച്ച ബോധ്യത്തിലാണ് നഗരസഭ കൃത്യമായി ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നത്. മാലിന്യം വേർതിരിക്കുന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. മാസ്കും ഗ്ലൗസും ഓക്കെ ഉപയോഗിച്ചാണ് ഹരിതകർമ സേന അംഗങ്ങൾ ആ പ്രവർത്തനം പൂർത്തിയാക്കുന്നത്.
അലങ്കാര ചെടികളുടെ നഴ്‌സറി, ശലഭോദ്യാനം, മാലിന്യങ്ങളുടെ പ്രദർശന ഗാലറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ മലിനജല ശുദ്ധീകരണ പ്ലാൻ്റും മികവോടെ പ്രവർത്തിക്കുന്നുണ്ട്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശൗചാലയം, റോഡുകൾ, പൊതുസ്ഥലങ്ങളിൽ എന്നിവിടങ്ങളിൽനിന്നുള്ള മലിനജലമാണ് ഇവിടെ എത്തുന്നത്.
ഷൊർണൂർ ബസ് സ്റ്റാൻഡിനകത്ത് നിർമിച്ചിരിക്കുന്ന സീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിൽ പ്രതിദിനം 25000 ലിറ്റർ മലിന ജലം ശുദ്ധീകരിക്കാൻ കഴിയും. ശുദ്ധീകരിച്ചശേഷം അഴുക്കുചാലിലൂടെ വെള്ളം ഒഴുക്കിവിടും. കൂടാതെ നഗരത്തിൻ്റെ വിവിധ ഇടങ്ങളിലായി 63 മിനി എംസിഎഫ് കളും, 60 ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാവിയിലും കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
നഗരസഭയുടെയും ആരോഗ്യ പ്രവർത്തകരുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും തൊഴിലാളികളുടെയും എല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് ഷൊർണൂർ മികച്ച മാതൃകയാകുന്നത്.