ഡോ. ഹാരിസ് ചിറയ്ക്കൽ
ഡോ. ഹാരിസ് ചിറയ്ക്കൽSource: News Malayalam 24x7

"സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു"; ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്

ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
Published on

തിരുവനന്തപുരം: മെഡിക്കൽ കൊളേജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ്. ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് വിശദീകരണം നൽകേണ്ടത്. ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോ. ഹാരിസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. 1960ലെ സർക്കാർ ജീവനക്കാരുടെ ചട്ടം ലംഘിച്ചു. ഈ നിയമത്തിലെ 56, 62 വകുപ്പുകളിലെ ലംഘനം നടന്നു. സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പരിധി വിട്ടു. ഉപകരണം ഇല്ലെന്ന കാരണത്താൽ ശസ്ത്രക്രിയ മുടക്കിയെന്നും തൊട്ടടുത്ത ദിവസം ഇതേ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടന്നെന്നും നോട്ടീസിൽ പറയുന്നു. ഉപകരണക്ഷാമം ഉണ്ടായെങ്കിൽ അത് വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ വീഴ്ച പറ്റിയെന്ന് പറയുമ്പോഴും ഡോക്ടർ ഹാരിസിന് എതിരെ നടപടിക്ക് ശുപാർശ ചെയ്യാതെ ആയിരുന്നു വിദഗ്ധ സമിതി റിപ്പോർട്ട്. എന്നാല്‍, ഔദ്യോഗിക വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ചട്ട ലംഘനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള ഫയൽ വൈകിയത് ജില്ലാ കളക്ടർ കാലതാമസം വരുത്തിയത് മൂലമാണെന്നായിരുന്നു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. സൂപ്രണ്ട് ഇടപെട്ട് ഉപകരണങ്ങൾ വാങ്ങാനുള്ള നടപടി വേഗത്തിലാക്കി. രണ്ടാം യൂണിറ്റിൽ ഉപകരണങ്ങൾ ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഈ ഉപകരണങ്ങൾ ഡോക്ടർ ഹാരിസിന് ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

 ഡോ. ഹാരിസ് ചിറയ്ക്കൽ
"സ്കൂള്‍ വേനല്‍ അവധി മഴക്കാലത്തേക്ക് മാറ്റണോ? നിങ്ങള്‍ക്കും അഭിപ്രായം പറയാം"; ചർച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്നുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ. പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴും ഹാരിസ് ചിറയ്ക്കൽ നിലപാടിൽ ഉറച്ചുനിന്നു. ആരോഗ്യ സംവിധാനത്തിനാകെ നാണക്കേടുണ്ടാക്കും വിധം പെരുമാറിയതിനാൽ നടപടി ഉണ്ടാകുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടും ഡോക്ടർ പിന്നോട്ട് പോയിരുന്നില്ല. വിശദീകരണം ചോദിച്ചാൽ മറുപടി നൽകാനായിരുന്നു ഡോക്ടറുടെ നിലപാട്. ഇതിനു പിന്നാലെയാണ് ഡോ. ഹാരിസിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

News Malayalam 24x7
newsmalayalam.com