തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 53,229 പേരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുക. മരണപ്പെട്ടവർ, വിദേശ പൗരത്വം നേടിയവർ ഉൾപ്പെടെയുള്ളവരെയാണ് ഒഴിവാക്കുന്നത്. ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുള്ളത്. ഇതിൽ പുരുഷന്‍മാര്‍ - 1,31,26,048, സ്ത്രീകള്‍ - 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ - 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.
2025 ഡിസംബർ 23നാണ് കേരളത്തിൽ എസ്‌ഐആര്‍കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്. കരട് പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയം 2026 ജനുവരി 30 വരെ നീട്ടി നൽകിയിരുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 30,471 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തൻ യു. ഖേൽക്കർ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ ആയി എത്തും. അതിന് ശേഷം രാഷ്ട്രീയ പാർട്ടികളുടെ യോഗം ഉണ്ടാകുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.