

ആലപ്പുഴ: നവകേരള യാത്രയിലെ വിവാദ 'രക്ഷാപ്രവർത്തന'ത്തിലെ ഗൺമാൻമാർ ഒളിവിലെന്ന് എസ്ഐടി. അഞ്ച് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക അന്വേഷണം നടക്കുന്നുണ്ടെന്നും എസ്ഐടി അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ പ്രതികളെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും. ഇക്കാര്യം വ്യക്തമായതിന് പിന്നാലെയാണ് അഞ്ച് പേരും ഒളിവിൽ പോയത്.
കേസിൽ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു . അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഡിജിപി നടപടിയെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരാണ് ഇവർ.
രാഷ്ട്രീയ പ്രേരിതമായാണ് കേസ് വീണ്ടും അന്വേഷിക്കുന്നത് എന്നാണ് പ്രതികൾ കോടതിയിൽ ഉന്നയിക്കുന്ന പ്രധാനവാദം. സെഡ് പ്ലസ് സെക്യൂരിറ്റിയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന കൃത്യനിർവഹണം മാത്രമാണ് തങ്ങൾ ചെയ്തതെന്നും അതിനാൽ അറസ്റ്റ് തടയണമെന്നും ഇവർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.