

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തന്നെ എന്ന് അന്വേഷണ സംഘം. സ്വന്തം ഫോണിൽ ആണ് ജിതിൻ സ്ക്രീൻഷോട്ട് തയ്യാറാക്കിയത്. 2018ൽ കാർഡുകൾ നിർമ്മിക്കാൻ ജിതിൻ പരീശിലനം നേടി. 2019 മുതൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നും അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
നിലവിൽ കേസിൽ പ്രതി ചേർത്തിട്ടുള്ളത് ജിതിനെ മാത്രമാണ്. നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മൂന്ന് വർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ്. ഐപിസി 153A, 109, 209, 201 വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെ പ്രതിചേർക്കുന്ന കാര്യം അന്വേഷണസംഘം പിന്നീട് തീരുമാനിക്കും.
വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിൻ്റെ അഡ്മിനായ ജിതിൻ ഭാസ്കർ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവരങ്ങൾ മായിച്ച നിലയിലെന്ന് ഫോറൻസിക് പരിശോധനാ ഫലമാണ് സ്ഥിരീകരിച്ചത്. ജില്ലാ ഫോറൻസിക് ലെബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വിവരങ്ങൾ മായ്ച്ച നിലയിൽ കണ്ടെത്തിയത്.
വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുണ്ടായിരുന്നത്. ഈ സന്ദേശം പെട്ടെന്ന് തന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. വി.ഡി. സതീശൻ അധികാരത്തിൽ വന്നതിന് പിന്നാലെ ഈ കേസിൽ പുനരന്വേഷണം നടത്താൻ എസ്ഐടിയെ ചുമതലപ്പെടുത്തുകയായിരുന്നു.