

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക നീക്കവുമായി എസ്ഐടി. റിമാൻഡിലായ ജിതിൻ ഭാസ്കറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡി അപേക്ഷ ഇന്ന് വടകര സെഷൻസ് കോടതിയിൽ നൽകും. കഴിഞ്ഞ ദിവസമാണ് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായത്.
ഡിവൈഎഫ്ഐ ബ്ലോക്ക് അംഗമാണ് അറസ്റ്റിലായ ജിതിൻ ഭാസ്കരൻ. വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ജിതിൻ. എസ്ഐടി പുനരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ജിതിന്റേത്. ഇയാളെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് സ്ക്രീൻഷോർട്ട് ആദ്യം പ്രചരിപ്പിച്ചത്. ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയിരുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.