തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വിദേശ വ്യവസായിയുടെ മൊഴി വിശദമായി രേഖപ്പെടുത്താനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഡിസംബർ 30ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വ്യവസായിക്ക് എസ്ഐടി നോട്ടീസ് അയച്ചു. ഡി. മണി പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം.
ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ വെളിപ്പെടുത്തൽ. മലയാളിയായ വിദേശ വ്യവസായിയാണ് മൂന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന് അന്വേഷണസംഘത്തോടെ വെളിപ്പെടുത്തിയത്. എന്നാൽ ഇതിന് വിരുദ്ധമായാണ് ഡി. മണിയുടെ മൊഴി. ഇയാൾ പറഞ്ഞ കാര്യങ്ങളിലെ കള്ളത്തരങ്ങൾ കണ്ടെത്താനാണ് നടപടി.
ഡി. മണിയും കേരളത്തിലെ ഉന്നതനുമാണ് അതിന് നേതൃത്വം നൽകിയത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് മണിയിലേക്ക് അന്വേഷണം എത്തിയത്. എന്നാൽ പൊലീസ് അന്വേഷിക്കുന്ന ഡി. മണി താനല്ലെന്നായിരുന്നു എസ്ഐടി ചോദ്യം ചെയ്ത മണിയുടെ വിശദീകരണം. തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസിനപ്പുറം മറ്റ് കച്ചവടങ്ങളോ കേസുകളോ ഇല്ല എന്നും മണി പറഞ്ഞു. എന്നാൽ ഇത് നുണയെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.