മലപ്പുറം: കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകണം എന്നതിൽ മുസ്ലീം ലീഗിന്റെ അഭിപ്രായം തേടി സോണിയ ഗാന്ധി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഫോണിൽ ബന്ധപ്പെട്ടാണ് അഭിപ്രായം ആരാഞ്ഞത്. വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാട് ലീഗ് ആവർത്തിച്ചു. ജനവികാരം മാനിക്കണം എന്നും സാദിഖലി ശിഹാബ് തങ്ങൾ സോണിയയെ അറിയിച്ചതായാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതിനിടെ മുസ്ലീം ലീഗിന്റെ അടിയന്തിര നേതൃയോഗം ഇന്ന് നടക്കും. മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെയാണ് യോഗം നടക്കുക. പ്രഖ്യാപനം വൈകുന്നതിൽ ലീഗ് കടുത്ത അതൃപ്തിയിലാണ്. മുസ്ലീം ലീഗ് നിർദേശിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും, ലീഗിന്റെ മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച ചർച്ചകളും ഇന്ന് നടക്കും.
സംസ്ഥാനത്തെ മുഖ്യമന്ത്രി പോരിൽ തീരുമാനമെടുക്കുന്നതിനായുള്ള നിർണായക ചർച്ചയാണ് ഇന്ന് ഡൽഹിയിൽ നടക്കുന്നത്. മല്ലികാർജുൻ ഖാർഗെയുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയ ശേഷം ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഇന്നലെ കെപിസിസി മുൻ അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡൻ്റുമാരെയും കണ്ട് രാഹുൽ ഗാന്ധി അഭിപ്രായം തേടിയിരുന്നു. പ്രഖ്യാപനം വൈകരുതെന്ന നിർദേശം സോണിയ ഗാന്ധി നൽകിയിട്ടുണ്ട്.