'നമ്മൾ തിരിച്ച് വരും' കേരളവും യുഡിഎഫ് മുന്നണിയും ഈ വാക്ക് മറക്കില്ല. കേരളത്തിന്റെ പതിവ് തെറ്റിച്ച് ഇടത് മുന്നണി അധികാരത്തിൽ ആവർത്തിച്ച് വന്ന 2021 ൽ അധികാരം നഷ്ടപ്പെട്ട് പതറി നിന്ന യുഡിഎഫ് പ്രവർത്തകരോട് വി.ഡി. സതീശൻ പറഞ്ഞ വാക്കാണത്. പ്രതിപക്ഷ നേതാവിന്റെ ചുമതല ഏറ്റെടുത്ത് ആദ്യം നൽകിയ വാഗ്ദാനം. അത് പാലിക്കപ്പെട്ടിരിക്കുന്നു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അതും 102 സീറ്റുകൾ എന്ന മാന്ത്രിക നമ്പറിലൂടെ. രാഷ്ട്രീയ വനവാസം ആഘോഷിക്കാൻ കാത്തിരുന്നവരുടെ ഇടയിലൂടെ അയാൾ നടന്ന് കയറി. വാക്ക് പാലിച്ച നായകനായി.
യുഡിഎഫിന് ഈ വിജയം അപ്രതീക്ഷിതമാണ് എന്ന് പറയാനാകില്ല. തൃക്കാക്കരയിലും, പാലക്കാടും, നിലമ്പൂരും, പുതുപ്പള്ളിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകൾ, തദ്ദേശ തെരഞ്ഞെടുപ്പ് തുടങ്ങിയ നിർണായക ഘട്ടങ്ങളിൽ വാഗ്ദാനം നിറവേറും എന്നതിന്റെ വ്യക്തമായ സൂചന സതീശന്റെ നേതൃത്വം നൽകിയിരുന്നു. അതേ തന്ത്രങ്ങൾ കൂടുതൽ കരുത്തോടെ ആവർത്തിച്ചു. അത് ഫലം കണ്ടു. യുഡിഎഫ് കത്തിക്കയറി. എല്ലാ തർക്കങ്ങളേയും, പ്രസന്ധികളേയും തരണം ചെയ്ത് ഉജ്ജ്വല വിജയത്തിലേക്ക് ഓടിക്കയറി.
കെഎസ്‌യുവിലൂടെ തുടക്കമിട്ട രാഷ്ട്രീയപ്രവേശനം, വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുഖമായി നിന്നകാലം മുതൽ മുൻനിരപ്പോരാളി. 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും നിയമസഭാ സാമാജികൻ. കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ യുഡിഎഫ്- പ്രത്യേകിച്ചും കോൺഗ്രസ് ഏറെ പ്രതിസന്ധിയിലായ നാളുകളിൽ പാർട്ടിയെ നയിച്ച പോരാട്ടവീര്യം. അതാണ് കോൺഗ്രസിന് സതീശൻ. കേരളം കണ്ട കോൺഗ്രസിന്റെ കരുത്തനായ പ്രതിപക്ഷ നേതാവായിരുന്ന. വടശേരി ദാമോദരൻ സതീശൻ എന്ന വി.ഡി.സതീശൻ ഇന്ന് കേരള രാഷ്ട്രീയത്തിൽ ഒന്നാമനാണ്.
ഒരു കേഡർ സ്വഭാവമുള്ള പാർട്ടിയെ നയിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല കോൺഗ്രസ് പോലെ അഭിപ്രായ സ്വാതന്ത്ര്യം അധികരിച്ചുപോയ പാർട്ടിയെ മുന്നോട്ട് നടത്തുക എന്നത്. ഓരോ ഘട്ടത്തിലും വിയോജിപ്പികളുടെ, വിയോജിക്കുന്നവരുടെ നീണ്ട നിരയാകും മുന്നിൽ, വെട്ടിയും, നിരത്തിലും, സമവായം പിടിച്ചും, പ്രതിരോധിച്ചും, ഒഴിഞ്ഞുമാറിയും അഥിസാഹസികമായ മുന്നേറ്റം. പടലപ്പിണക്കങ്ങളേയും, വാക്കുതർക്കങ്ങളേയും മറികടന്ന രാഷ്ട്രീയ തന്ത്രം. രാഷ്ട്രീയ എതിരാളികൾ പരിഹസിച്ച് തള്ളിയ അത്മവിശ്വാസ പ്രകടനം. 100 സീറ്റുകൾ, പന്ത്രണ്ട് മന്ത്രിമാരുടെ തോൽവി, തുടങ്ങി സ്ഥാനാർഥി തർക്കത്തിന്റേയും മുഖ്യമന്ത്രി വിവാദത്തിന്റേയും ഇടയിൽ നിന്നാ് സതീശൻ നടത്തിയ പ്രഖ്യാപനങ്ങളെ കൂടെ നിന്നവരടക്കം പുച്ഛിച്ച് തള്ളി. സൈബറിടങ്ങളിൽ അതുവച്ച് ട്രോൾമഴ. നുണേശനെന്ന വിളിപ്പേരിലൂടെ വന്നു ചേർന്നഅപമാനം വേറെയും.
പക്ഷെ തളർന്നില്ല. വി.ഡി. സതീശനെന്ന നേതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങളും, പ്രതിപക്ഷ നേതാവിന്റെ ഉറക്കമൊഴിഞ്ഞ പ്രവർത്തനവും കേരളത്തിൽ യുഡിഎഫിന് എക്കാലത്തേയും തിളക്കമാർന്ന വിജയം സമ്മാനിച്ചു. ചെങ്കോട്ടകൾ തകർന്നടിഞ്ഞു. മന്ത്രിമാരടക്കം ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കൾ പരാജയപ്പെട്ടു. പലരും ജയിച്ച് കയറിയതോ തീരെ ചെറിയ ഭൂരിപക്ഷത്തിന്. 2026 കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചു.
കാൽ നൂറ്റാണ്ടായി യുഡിഎഫിൻ്റെ ഉരുക്കുകോട്ടയായ പറവൂർ ഇത്തവണയും സതീശനെ കാത്തു. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ 7,792 വോട്ടിന് തോല്‍പ്പിച്ചായിരുന്നു നിയമസഭയിലേക്കുള്ള വി. ഡി സതീശൻ്റെ അരങ്ങേറ്റം. ആ വിജയം പറവൂരിൻ്റെ കൃത്യമായ രാഷ്ട്രീയ മാറ്റമായാണ് കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയത് ഇനി മുഖ്യമന്ത്രിയുടെ മണ്ഡലമാകുമോ എന്ന് ഉടൻതന്നെ അറിയാൻ സാധിക്കും. 2006 ലും 2011 ലും 2021 ലും സതീശൻ വിജയം ആവർത്തിച്ചു. അങ്ങനെ പറവൂർ യുഡിഎഫിൻ്റെ കോട്ടയായി മാറി. സിപിഐയുടെ സമുന്നതനായ നേതാവ് പന്ന്യൻ രവീന്ദ്രൻ, മുൻ മുഖ്യമന്ത്രി പി,കെവിയുടെ മകൾ ശാരദാ മോഹൻ തുടങ്ങി പ്രമുഖരെ കൊണ്ടുവന്ന് നേരിട്ടെങ്കിലും ഫലം കണ്ടില്ല. മണ്ഡലത്തിലെ മത്സ്യബന്ധന മേഖലകൾ, തൊഴിലാളി കേന്ദ്രങ്ങൾ, വ്യാപാരികൾ, മധ്യവർഗ കുടുംബങ്ങൾ ഉൾനാടൻ പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ വിശ്വാസം നേടിയെടുക്കാനായതാകാം സതീശന്റെ ധൈര്യം.
പത്ത് വർഷം കയ്പമംഗലത്ത് എംഎൽഎ ആയിരുന്ന ടി.ടി. ടൈസൺ മാസ്റ്റർ ആയിരുന്നു ഇത്തവണ സതീശന് മുഖ്യ എതിരാളി. മണ്ഡലത്തിൽ സുപരിചിതനായ ടൈസൺമാഷ് ഒരു ഘട്ടത്തിൽ സതീശന് വെല്ലുവിളി ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. സതീശനെ പറവൂർ കൈവിട്ടില്ല. അടുത്തകാലം വരെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവും വടക്കൻ പറവൂർ നഗരസഭാ മുൻ ചെയർപേഴ്‌സണുമായിരുന്ന വത്സല പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാർഥിയായി എത്തിയെങ്കിലും സതീൻ്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല.