തിരുവനന്തപുരം: ശബരിമല സ്വർണ മോഷണത്തിൽ ബംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേകസംഘം. അട്ടിമറി നടന്നത് ഹൈദരാബാദിലെന്നാണ് പ്രത്യേക സംഘത്തിൻ്റെ നിഗമനം. സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ആദ്യം കൊണ്ടുപോയ ബംഗളൂരുവിലെ അനന്ത സുബ്രഹ്മണ്യത്തിന്റെ വീട്ടിലും ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനത്തിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തും.
ഹൈദരാബാദിൽ നിന്നും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ വൈകിയ 39 ദിവസത്തിനുള്ളിൽ യഥാർത്ഥ പാളികൾക്ക് എന്തു സംഭവിച്ചു എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പ്രാഥമികമായ തെളിവെടുപ്പിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകി വിളിപ്പിക്കും. തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് നീക്കം.
ഇന്നലെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയ പ്രത്യേകസംഘം ദേവസ്വം വിജിലൻസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നടന്നത് ആസൂത്രിതമായ സ്വർണക്കൊള്ളയാണെന്ന വിലയിരുത്തലാണ് പ്രത്യേക സംഘത്തിനുമുള്ളത്. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യുക മാത്രമല്ല, കട്ട് കൊണ്ടുപോയ സ്വർണം കണ്ടെത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു. സ്വർണപ്പാളി വിവാദം സുവർണാവസരമാക്കി ക്ഷേത്രങ്ങളിൽ കാര്യങ്ങൾ നടത്താതിരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായും പി.എസ്. പ്രശാന്ത് ആരോപിച്ചു.