

സംസ്ഥാനത്തെ കായിക ഭരണ രംഗത്ത് സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. നിലവിലെ സ്പോർട്സ് കൗൺസിലിന് പകരം സ്പോർട്സ് അതോറിറ്റി ഓഫ് കേരള രൂപീകരിക്കാനാണ് കായിക വകുപ്പിന്റെ നീക്കം. പുതിയ അതോറിറ്റിയുടെ പൂർണ നിയന്ത്രണം സർക്കാരിനായിരിക്കും. ഇതിനുപുറമെ കായിക സംഘടനകളെ കർശനമായി നിയന്ത്രിക്കാനും തീരുമാനം. മുൻവർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് നൽകാത്ത ആറ് സ്പോർട്സ് അസോസിയേഷനുകൾക്ക് കായിക വകുപ്പ് കാരണം കാണിക്കൽ നോട്ടീസയച്ചു.
സ്പോർട്സ് കൗൺസിലുകളും നല്ലൊരു ശതമാനം കായിക സംഘടനകളും കായികരംഗത്തിന് അനുയോജ്യമായ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്ന വിലയിരുത്തന്റെ അടിസ്ഥാനത്തിലാണ് 2000-ലെ കേരള സ്പോർട്സ് ആക്ടിൽ ഭേദഗതി വരുത്തിക്കൊണ്ട് കായിക ഭരണ രംഗത്ത് ഉടച്ചു വർക്കലിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. രാജ്യത്ത് സ്പോർട്സ് കൗൺസിൽ സംവിധാനവുമായി മുന്നോട്ടു പോകുന്ന ഏക സംസ്ഥാനം കേരളം മാത്രമാണെന്ന റിപ്പോർട്ടും തീരുമാനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കായിക രംഗത്തെ രാഷ്ട്രീയപ്രസരം ഒഴിവാക്കുന്നതിനായി സംസ്ഥാന സ്പോർട്സ് കൗൺസിലിന് പകരം സ്പോർട്സ് അതോറിറ്റി ഓഫ് കേരള രൂപീകരിക്കുകയാണ് കായിക വകുപ്പിന്റെ ലക്ഷ്യം.
കായിക അസോസിയേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും പകരം സർക്കാർ നേരിട്ട് നാമനിർദേശം ചെയ്യുന്ന അംഗങ്ങളാകും അതോറിറ്റിയുടെ തലപ്പത്ത് എത്തുക. ഇതോടെ അതോറിറ്റിയുടെ സമ്പൂർണ നിയന്ത്രണം സർക്കാരിന്റെ കൈകളിലാവും.
ഭരണമാറ്റത്തിന് പുറമെ സംസ്ഥാനത്തെ വിവിധ കായിക സംഘടനകളെ നിലക്കുനിർത്താനും കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട് . ആദ്യപടിയായി മുന്‍ വര്‍ഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് കൈമാറാത്ത ആറ് അസോസിയേഷനുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കേരള ബാഡ്മിൻറൺ ഷട്ടിൽ അസോസിയേഷൻ, കേരള സ്റ്റേറ്റ് ബാൾ ബാഡ്മിൻറൺ അസോസിയേഷൻ, കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ആർച്ചറി അസോസിയേഷൻ, കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡെഫ്, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിങ് അസോസിയേഷൻ എന്നീ സംഘടനകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള നാല്പത്തിയെട്ട് കായിക സംഘടനകളിൽ മുപ്പത്തിയേഴ് സംഘടനകൾ മാത്രമാണ് ഇതുവരെ പ്രവർത്തന റിപ്പോർട്ട് കൈമാറിയിട്ടുള്ളത്. സ്പോർട്സ് അതോറിറ്റി നിലവിൽ വരുന്നതോടെ കേരളത്തിന്റെ കായിക ഭരണസമിതികളിൽ പുതിയൊരു അച്ചടക്കവും കാര്യക്ഷമതയും കൈവരുമെന്നാണ് കായിക വകുപ്പിന്റെയും മന്ത്രിയുടെയും പ്രതീക്ഷ.