ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകൾക്ക് കേരള സർവകലാശാലയിൽ അംഗീകാരം നൽകും. ഓപ്പൺ സർവകലാശാല വിദ്യാർഥികൾക്ക് കേരള സർവകലാശാല തുല്യതാ സർട്ടിഫിക്കറ്റ് നൽകും. കേരള വിസി മോഹനൻ കുന്നുമ്മൽ ഇന്ന് വിളിച്ച ഡീൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വൈസ് ചാൻസലർ ഇത് സംബന്ധിച്ച് അടിയന്തര ഉത്തരവിറക്കും.
വിഷയത്തിൽ കഴിഞ്ഞദിവസം കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മലുമായി കൂടിക്കാഴ്ച നടത്തി ഓപ്പൺ യൂണിവേഴ്സിറ്റി വി.സി ജഗതി രാജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡീൻസ് കൗൺസിൽ യോഗം ചേർന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഓപ്പൺ സർവകലാശാലയിലുള്ളത് നിലവാരമുള്ള പഠനമാണെന്നും അതിന് അംഗീകാരമുണ്ടെന്നും നിലവിലെ ആശയ കുഴപ്പത്തിൽ വ്യക്തത വരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല അംഗീകരിക്കാത്തത് മൂലം നിരവധി വിദ്യാർഥികളാണ് പ്രതിസന്ധിയിലായത്. ബിഎഡ് പ്രവേശനത്തിനായി കേരള സർവകലാശാല അധികൃതർ യോഗ്യത സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി കൊല്ലം സ്വദേശിനി എസ്. ദർശനയാണ് രംഗത്തെത്തിയത്. ഈ വാർത്ത വന്നതിനു പിന്നാലെയാണ് ഇക്വാലന്‍സി സംബന്ധിച്ച ചർച്ചകള്‍ സജീവമായത്.