പത്തനംതിട്ട: വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ റേഷൻ കാർഡിൽ നിന്ന് പേര് വെട്ടിയതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി തന്നെ പ്രഖ്യാപിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയോടും സിവിൽ സപ്ലൈസ് വകുപ്പിനോടും അപേക്ഷിക്കുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും
കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ.
(ഒപ്പ്)
ശ്രീനാദേവി കുഞ്ഞമ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജരേഖയുണ്ടാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. മരിച്ച വ്യക്തിയുടെ ഭർതൃ സഹോദരിയുടെ മകളെന്ന വ്യാജേന ശ്രീനാദേവി ആദ്യം റേഷൻ കാർഡിൽ പേര് ചേർത്തു. ആ റേഷൻ കാർഡ് ഉപയോഗിച്ചാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർത്തത്. കാർഡ് ഉടമയ്ക്ക് ഭർതൃ സഹോദരിയോ മകളോ ഇല്ലെന്ന് പരാതിക്കാർ വ്യക്തമാക്കിയതോടെ, റേഷൻ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. വിലാസത്തിൽ നിലവിൽ താമസിക്കാരില്ലാത്തതിനാൽ റേഷൻ കാർഡ് റദ്ദാക്കാനും ഉത്തരവിടുകയായിരുന്നു.
തുവയൂർ സ്വദേശി യശോദ എസ്. പിള്ളയുടെ റേഷൻ കാർഡിലാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യാജമായി പേര് ചേർത്തത്. യശോദയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന നിലയിലാണ് പേര് ചേർത്തത്. യശോദ 2024 സെപ്റ്റംബറിൽ മരണപ്പെട്ടിരുന്നു. നിലവിൽ വീട്ടിൽ ആൾതാമസമില്ല. എസ്ഐആർ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പേര് ചേർത്തതായി യശോദയുടെ മക്കൾ കണ്ടെത്തിയത്. തുടർന്ന് മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടിയെടുത്തത്.