കർണാടക: ചിക്കമംഗളൂരുവിൽ 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയ പതിനഞ്ചുകാരി ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. ശാസ്ത്രീയപരമായി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് പോസ്റ്റുമോർട്ടം പൂർത്തിയാക്കിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. എന്താണ് സംഭവിച്ചത് എന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് ചിക്കമംഗളൂരു എംഎൽഎ എച്ച്.ഡി. തമ്മയ്യ പറഞ്ഞു.
അതേസമയം, കാണാതായ സ്ഥലത്ത് നിന്നല്ല മകളുടെ മൃതദേഹം കണ്ടെത്തിയതെന്ന് ശ്രീനന്ദയുടെ അച്ഛൻ രമേശ് ആരോപിച്ചു. മരണത്തിലെ ദൂരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായും കർണാടക പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.
കടമ്പഴിപ്പുറത്തെ രമേശ്- രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതാകുന്നത്. മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും കുട്ടിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ബാബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയോടെ 1500 താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.