സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ഐ.ബി. സതീഷ് എംഎല്‍എയ്ക്ക്

ജൂണ്‍ അഞ്ചിന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും
ഐ.ബി. സതീഷ് എംഎല്‍എ
ഐ.ബി. സതീഷ് എംഎല്‍എ
Published on
Updated on

സംസ്ഥാന പരിസ്ഥിതി സംരക്ഷക പുരസ്‌കാരം ഐ.ബി. സതീഷ് എംഎല്‍എയ്ക്ക്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന വ്യക്തികളെ ആദരിക്കുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റാണ് പുരസ്‌കാരം നല്‍കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങള്‍. കേരളത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്.

കഴിഞ്ഞ ഒമ്പതുവര്‍ഷക്കാലമായി സുസ്ഥിര വികസനത്തിലൂന്നി കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഐ.ബി സതീഷ് എം.എല്‍.എയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ലോക പരിസ്ഥിതിദിനത്തിന്റെ സംസ്ഥാനതല ദിനാചരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും.

ഭൂമിമിത്രസേന ക്ലബ് പുരസ്‌കാരം ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമ്മാനിക്കും. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശ്രീകല എസ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍ അനില്‍ കുമാര്‍, കേരള നിയമസഭാ സെക്രട്ടറി ഡോ. എന്‍ കൃഷ്ണ കുമാര്‍, യുണിസെഫ് ചെന്നൈ സോഷ്യല്‍ പോളിസി വിഭാഗം ചീഫ് കെ എല്‍ റാവു, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനീല്‍ പമിടി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ ടെക്നിക്കല്‍ സെഷനുകളും നടക്കും. പ്ലാസ്റ്റിക് ലഘൂകൃത ജീവിതശൈലി ക്യാമ്പയിന്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

സുസ്ഥിര വികസന വളര്‍ച്ച കൈവരിക്കുന്നതിനായി ജനപ്രതിനിധി എന്ന നിലയില്‍ താഴെത്തട്ട് മുതല്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ പാരിസ്ഥിതിക സൗഹാര്‍ദ പ്രവര്‍ത്തനങ്ങളാണ് ഐ.ബി. സതീഷ് എം.എല്‍.എയെ പരിസ്ഥിതി സംരക്ഷകന്‍ എന്ന നിലയില്‍ ശ്രദ്ധേയനാക്കിയത്. അവയവദാന ക്യാമ്പയിന്‍, ജൈവ പച്ചക്കറി കൃഷി, വീട്ടിലൊരു കറിവേപ്പ് തുടങ്ങിയ പരിപാടികള്‍ സംസ്ഥാനത്താകെ മാതൃകയായി.

കാട്ടാക്കട മണ്ഡലത്തെ ലോകശ്രദ്ധയിലേക്ക് ആകര്‍ഷിച്ച ഐക്യരാഷ്ട്ര സഭയുടെ ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഫറന്‍സില്‍ വരെ പ്രതിപാദിക്കാന്‍ ഇടയാക്കിയ ജലസമൃദ്ധി പദ്ധതി എന്ന ആശയം ഐ. ി. തീഷാണ് രൂപപ്പെടുത്തിയത്. സ്ത്രീ സൗഹൃദം മണ്ഡലം എന്ന നിലയില്‍ ആവിഷ്‌കരിച്ച ഒപ്പം പദ്ധതി, ലഹരി വിമുക്തമണ്ഡലത്തിനായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതി, കാര്‍ഷിക സ്വയം പര്യാപ്തതയ്ക്കായി ജൈവസമൃദ്ധി പദ്ധതി, വായുമലിനീകരണ തോത്, ജലനിരപ്പ്, ഊര്‍ജ്ജ ഉപഭോഗം, മഴ, ഈര്‍പ്പം, കാറ്റ്, താപനില എന്നിവയൊക്കെ തത്സമയം അറിയുന്നതിനായി കാട്ടാക്കട പഞ്ചായത്ത് കേരളത്തിലെ ആദ്യ കീഠ അധിഷ്ഠിത പഞ്ചായത്താക്കി മാറ്റിയത്, ജൈവ വൈവിധ്യ സംരക്ഷണത്തിനും പരിപാലനത്തിലും മുന്തിയ പരിഗണന നല്‍കി കാട്ടാക്കട മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട പദ്ധതി, കാവുകളുടെ പുനരുജ്ജീവന പദ്ധതി, 4 പഞ്ചായത്തുകളില്‍ സ്‌കൂള്‍ ഔഷധത്തോട്ടം, ബട്ടര്‍ഫ്ളൈ പാര്‍ക്ക്, സ്മൃതി വനം, പച്ചത്തുരുത്തുകള്‍ തുടങ്ങിയ ജൈവ വൈവിധ്യ പദ്ധതികള്‍, നാടാകെ പ്ലാവ് എന്ന് പേരിട്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഒരു ലക്ഷം പ്ലാവിന്‍ തൈകള്‍ നട്ടുവളര്‍ത്തിയത്, ഓണത്തിന് കാട്ടാക്കട മണ്ഡലത്തില്‍ 8.5 ഹെക്ടറില്‍ പൂകൃഷി നടത്തിയത് തുടങ്ങിയവ ഐ.ബി സതീഷ് എം.എല്‍.എയുടെ നാടിനോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്.

മലയിന്‍കീഴ് പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്ദിരാദേവിയുടെയും മകനായ ഐ.ബി സതീഷ്, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ലോ അക്കാദമിയില്‍ ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയന്‍ സുജ.പി.എച്ച്. ആണ് ഭാര്യ. ഗൗതം സതീഷ്, ഗൗരി സതീഷ് എന്നിവരാണ് മക്കള്‍.

മറ്റ് പരിസ്ഥിതി മിത്ര പുരസ്‌കാര ജേതാക്കള്‍ :

ദേവിക കെ പി( പ്രത്യേക പരാമര്‍ശം) കേരള സര്‍വ്വകലാശാല പരിസ്ഥിതി ശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ശാലോം ജ്ഞാന തങ്ക വി (പരിസ്ഥിതി ഗവേഷക പുരസ്‌കാരം) ദി ഹിന്ദു കൊച്ചി ബ്യൂറോ ചീഫ് കെ. എസ്. സുധി( പരിസ്ഥിതി മാധ്യമ പ്രവര്‍ത്തക പുരസ്‌കാരം), കൊല്ലം, അമൃതപുരി, അമൃതവിശ്വവിദ്യാപീഠം (പരിസ്ഥിതിസംരക്ഷണ സ്ഥാപന പുരസ്‌കാരം) ഗുരുവായൂര്‍ മുനിസിപ്പാലിറ്റി (പരിസ്ഥിതിസംരക്ഷണ തദ്ദേശ സ്വയംഭരണ സ്ഥാപന പുരസ്‌കാരം)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com